മല്ലപ്പള്ളി: ശത്രുതയുടെ പേരിൽ വീട് കയറി യുവതിയെ ആക്രമിക്കുകയും പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്ത ശേഷം നാടുവിട്ട പോക്സോ കേസ് പ്രതിയായ ജെസിബി ഡ്രൈവറെ തടിമില്ലിൽ ജോലി ചെയ്യുന്നതിനിടെ പൊലീസ് പിടികൂടി. മൂന്നു മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പൊലീസ് സാഹസികമായിട്ടാണ് പ്രതിയെ കീഴടക്കിയത്.

കുന്നന്താനം മാന്താനം പുത്തൻപുരയ്ക്കൽ വിനീഷ് കുമാറി(36)നെയാണ് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്. ഇയാൾ പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം അഞ്ചോളം കേസിൽ പ്രതിയാണ്. മദ്യലഹരിയിൽ കുന്നന്താനം സ്വദേശിയുടെ വീട്ടിലായിരുന്നു മൂന്നു മാസം മുൻപ് ഇയാൾ അഴിഞ്ഞാടിയത്. ഇയാളുമായി ശത്രുതയുള്ളയാളുടെ വീട്ടിലായിരുന്നു അക്രമം. കുട്ടികളുടെ അമ്മയുടെ നൈറ്റി വലിച്ചു കീറുകയും പിതാവിനെ മർദിക്കുകയും ചെയ്തു.

തുടർന്ന് ആറും മൂന്നും വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി. പൊലീസ് പോക്സോ വകുപ്പിട്ട് കേസെടുത്ത വിവരം അറിഞ്ഞതോടെ വിനീഷ് കുമാർ മുങ്ങി. കുന്നന്താനത്ത് ജെസിബി ഡ്രൈവറായിരുന്ന ഇയാൾ പാലായിൽ ഒരു തടിമില്ലിൽ ജോലി ചെയ്തു വരികയായിരുന്നു. തടി അറപ്പുകാരനായിട്ടാണ് ഇവിടെ കഴിഞ്ഞിരുന്നത്. പൊലീസ് സംഘം അന്വേഷിച്ച് എത്തിയപ്പോൾ ജോലിയിലായിരുന്നു വിനീഷ്‌കുമാർ.

സാഹസികമായിട്ടാണ് പ്രതിയെ കീഴടക്കിയത്. മുൻപ് ചങ്ങനാശേരിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഉപകരണങ്ങൾ അടിച്ചു തകർക്കുകയും പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തതിന് കേസുണ്ട്. മറ്റൊരാളുടെ ഭാര്യയ്ക്കൊപ്പമാണ് വിനീഷ് ജീവിച്ചു വന്നിരുന്നത്. വീട്ടു ജോലിക്ക് പോയിരുന്ന അവർ ഇടയ്ക്ക് മോഷണക്കേസിൽ ജയിലിലായി.

ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ അവരുടെ പിതാവിന്റെ വീട്ടിലേക്ക് പോയി.അവിടെ ചെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയതിനും ആക്രമിക്കാൻ ശ്രമിച്ചതിനും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും വിനീഷ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറുടെ നിർദേശാനുസരണം എസ്ഐ എംകെ. ഷിബു, എസ്‌പിയുടെ സ്‌ക്വാഡിൽ നിന്നുള്ള കെഎൻ അനിൽ, മനോജ്, ഹരികുമാർ, പ്യാരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.