തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ ഗൂഢാലോചനയും, കലാപ ശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ സ്വപ്‌ന സുരേഷിനെ പൂട്ടാൻ വൻ പൊലീസ് സംഘത്തെയും കളത്തിലിറക്കി പിണറായി സർക്കാർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് പൊലീസ് അന്വേഷിക്കുന്നത്.

മുന്മന്ത്രി കെടി ജലീലിന്റെ പരാതി അന്വേഷിക്കാൻ രംഗത്തുള്ളത് പന്ത്രണ്ടംഗ പൊലീസ് സംഘമാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും. കണ്ണൂർ അഡീഷണൽ എസ്‌പി സദാനന്ദനും സംഘത്തിലുണ്ട്. സംഘത്തിൽ പത്ത് അസിസ്റ്റന്റ് കമ്മീഷണർമാരെയും ഒരു ഇൻസ്പെക്ടറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഡിജിപി വിജയ് സാഖറെ രാവിലെ പ്രതികരിച്ചിരുന്നു.

പരാതിയിൽ ഗൂഢാലോചന, കലാപ ശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ സ്വപ്ന സുരേഷിനൊപ്പം പിസി ജോർജും പ്രതിയാകുമെന്നാണ് സൂചന. 

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീൽ കഴിഞ്ഞദിവസം സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയിൽ ജലീൽ ആവശ്യപ്പെട്ടിരുന്നു.

ഇതിൽ കലാപാഹ്വാനം നിലനിൽക്കുമോ എന്ന സംശയം ഇതിനോടകം തന്നെ ശക്തമാണ്. സ്വപ്‌ന സുരേഷ് കോടതിയിലാണ് രഹസ്യ മൊഴി നൽകിയത്. കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങൾക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയമാണ് ഉയരുന്നത്. സാധാരണ നിലയിൽ സ്വപ്‌നക്കെതിരെ മാനനഷ്ട കേസ് കെ ടി ജലീലിന് ഫയൽ ചെയ്യാവുന്നതാണ്.

എന്നാൽ, ഇതിനിടെയാണ് പൊലീസ് ക്രിമിനൽ കേസ് എന്ന നിലയിൽ ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ ആരോപണങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകൾ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.

അതേസമം ഗൂഢാലോചന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കെ ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് പി സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തേ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്കെതിരായ പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. പ്രത്യേകസംഘം രൂപീകരിക്കുമെന്നും അനിൽ കാന്ത് അറിയിച്ചു. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഡിജിപി വിജയ് സാഖറെയും പ്രതികരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി.

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ ഫോൺവിജിലൻസ് പിടിച്ചെടുത്തത് അടക്കം ഇപ്പോഴുള്ള നീക്കങ്ങളുടെ ഭാഗമായാണ്. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്തെ എഫ്.എസ്.എല്ലിൽ എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് പരിശോധിക്കും.