അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി ഒരു മലയാളിക്കു കൂടി ഏറ്റ തോൽവിയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണ് ഈ തോൽവി കനത്ത തിരിച്ചടിയായി മാറിയത്. ഗുജറാത്തിലെ സ്ഥാനാർത്ഥി നിർണയം മുതൽ തന്ത്രങ്ങൾ മെനയുന്നതിൽ വരെ ചെന്നിത്തലയ്ക്ക് റോളുണ്ടായിരുന്നു. എന്നാൽ, ഫലം വന്നപ്പോഴാകട്ടെ കോൺഗ്രസിന് ഗുജറാത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു.

ചെന്നിത്തല പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിൽ ഓടിനടന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഹിന്ദിയിൽ അടക്കം അദ്ദേഹം പ്രസംഗിച്ചത് താരപ്രചാരകനവായാണ്. നരേന്ദ്ര മോദി ഭരണത്തെ വിമർശിച്ച് കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗങ്ങൾ ബിജെപി ഭരണത്തിന്റെ അഴിമതിയുമെല്ലാം എണ്ണിപ്പറഞ്ഞ ചെന്നിത്തലയുടെ പ്രസംഗത്തിന് സദസിന്റെ നിറഞ്ഞ കയ്യടി ലഭിച്ചു. എന്നാൽ, ഇതൊന്നും വോട്ടി മാറിയില്ല. വടക്കൻ ഗുജറാത്തിലെ ബയാദ്, ഖരേലു, ഖാഡി തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു ചെന്നിത്തലയുടെ പര്യടനം. സ്ഥാനാർത്ഥികളായ ശങ്കർ സിങ് വഗേല, മഹേന്ദ്ര സിങ്, മുകേശ് ബായി ദേശായി, പ്രവീൺ ബായി തുടങ്ങിയവർക്ക് വേണ്ടിയാണ് ചെന്നിത്തല പ്രചാരണം നടത്തിയത്.

ഇടക്കാലത്തിന് ശേഷമാണ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈനോക്കിയത്. ശശി തരൂരിനെ താരപ്രചാരകരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് തോൽവിയിൽ നിന്നും പതിയെ കൈകഴുകാൻ തരൂരിന് സാധിച്ചു. കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്നു രമേശ് ചെന്നിത്തല. ഗുജറാത്തിൽ വിവിധ തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു കോൺഗ്രസിന്റെ താരപ്രചാരകരിലൊളായ രമേശ്. സ്ഫുടമായ ഹിന്ദി പ്രസംഗം കൊണ്ട് അദ്ദേഹം എല്ലായിടത്തും ജനങ്ങളെ കയ്യിലെടുത്തു.

ആദിവാസി മേഖലകളിലെ പ്രചാരണത്തിൽ, മോർബി തൂക്കുപാലം തകർന്നതിനു കാരണക്കാരനെന്നു പറഞ്ഞ് ഗോത്രവർഗക്കാരനായ കാവൽക്കാരനെ മാത്രം ബിജെപി സർക്കാർ അകത്തിട്ടുവെന്ന രമേശിന്റെ പരാമർശത്തിന് വൻ കരഘോഷമാണു ലഭിച്ചതും. കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിയും ആദിവാസികൾക്കു ഗുണകരമായ കാര്യങ്ങൾ ചെയ്തിട്ടില്ല. നെഹ്‌റു മുതൽ മന്മോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരാണ് അതിനു മുൻകയ്യെടുത്തത്. ഡബിൾ എൻജിൻ സർക്കാരിനെക്കുറിച്ചാണ് മോദി പറയുന്നത്. പക്ഷേ, ഡൽഹിയിലെയും സംസ്ഥാനത്തെയും എൻജിൻ തകരാറിലാണ്. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിൽ ചെന്നിത്തല പ്രസംഗിച്ചിരുന്നു. ഈ പ്രസംഗങ്ങളും ഗുജറാത്ത് ജനതയിൽ ഏശിയില്ലെന്നതാണ് വാസ്തവം.

സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം തുടക്കം മുതൽ ചെന്നിത്തല ഇടപെട്ടിരുന്നു. തർക്കങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് സാധിച്ചു. സ്ഥാനാർത്ഥിമോഹികളുടെ ബാഹുല്യം ഒരുവശത്തും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മറുവശത്തും തുടരുന്നതിനാലാണ് കോൺഗ്രസിന് തുടക്കം മുതൽ പ്രശ്‌നങ്ങളായിരുന്നു. ഇതെല്ലാം അതിജീവിച്ച് ഗ്രാമീണ മേഖലയിൽ പ്രചരണം കടുപ്പിച്ചപ്പോൾ കോൺഗ്രസിന് പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിന്റെ വോട്ടുബാങ്കിലേക്ക് ആം ആദ്മി കടന്നു കയറിയപ്പോൾ കോൺഗ്രസ് അമ്പോ തോറ്റു.

ദേശീയ തലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനു കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം. വാർറൂം തുറന്ന് തന്ത്രങ്ങൾ മെനഞ്ഞ കെസിയും അമ്പേ പരാജയമായി. നരേന്ദ്ര മോദിയെന്ന വ്യക്തിപ്രഭാവമുള്ള നേതാവിനോട് നേരിൽ മുട്ടാൻ കെൽപ്പുള്ള നേതാവില്ലെന്ന് തെളിയുക്കുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.