മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു.

''നിരോധനം കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. പുതിയ തലമുറയെ ഇത്തരം സംഘടനകൾ വഴിതെറ്റിക്കുന്നു. വാളെടുക്കണമെന്നു പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടേണ്ടതുണ്ട്'' മുനീർ കൂട്ടിച്ചേർത്തു. ''സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലർ ഫ്രണ്ടിന് ആരാണ് കൊടുത്തത്? അവർ ഇവിടെ നടത്തിയിട്ടുള്ള പ്രസംഗംങ്ങൾ കേട്ടിട്ടില്ലേ. ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള പ്രസംഗങ്ങളാണ്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇവർ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്. ഇവിടുത്തെ പണ്ഡിതന്മാർക്ക് ഇതേക്കുറിച്ച് ധാരണയില്ലാത്തവരാണോ.

എല്ലാ സംഘടനകളും തീവ്രവാദത്തെ എന്നും എതിർത്തിരുന്നവരാണ്. പെട്ടെന്നൊരു ദിവസം വന്നവർ ഖുറാൻ വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്ലാമിന്റെ പാതയെന്നു പറയുകയാണ്. ഏത് ഇസ്ലാമാണ് അങ്ങനൊരു മുദ്രാവാക്യം വിളിക്കാൻ കൊച്ചുകുട്ടികളോടു പറയുന്നത്. തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകൻ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്ലാം എന്ന പദത്തിന്റെ അർഥം സമാധാനം എന്നാണ്.

ഒരു സമുദായത്തിൽനിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. ഞങ്ങൾ ആ കടമ നിർവഹിക്കുന്നു. ആർഎസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളത് ഹിന്ദു സമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാർദ്ദം. ഞങ്ങളിൽനിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടത് ഞങ്ങൾത്തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടു വരണം'' എം.കെ. മുനീർ കൂട്ടിച്ചേർത്തു.

അതേസമയം പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല .
വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വർഗീതയതെയും എതിർക്കണമെന്നും ആർഎസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്തുകൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐ എന്ന സംഘടനയും അവരുടെ ആശയങ്ങളും പ്രവർത്തികളുമായി ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് എം.എൻ കാരശ്ശേരി. പക്ഷെ, അതിന്റെ പേരിൽ ഒരു സംഘടനയെ നിരോധിക്കുന്നത് ജനാധിപത്യപരമല്ല. ജനാധിപത്യത്തിൽ ആശയങ്ങളെ നേരിടേണ്ടത് ആയുധം കൊണ്ടും അധികാരം കൊണ്ടുമല്ല. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാക്കളാണ് പി.എഫ്.ഐയിലെ എനിക്കറിയാവുന്ന നേതാക്കൾ. നാളെ വേറെ കൊടി, വേറെ മുദ്രാവാക്യം, വേറെ ഓഫീസ് എന്നിവ ഉണ്ടാവാം. അവരുടെ അക്രമങ്ങളെ നിയമം കൊണ്ടും ആശയം കൊണ്ടുമാണ് നേരിടേണ്ടത്. അല്ലാതെ നിരോധനം ഫലവത്തായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.