കോഴിക്കോട്: കുറച്ചു ദിവസങ്ങളായി നടൻ സുരേഷ് ഗോപി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. മാധ്യമപ്രവർത്തകരെ കാണുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളെല്ലാം. ഒരു വനിതാ മാധ്യമപ്രവർത്തകയുടെ തോളത്തു കൈവെച്ച നടപടി കേസായി നിൽക്കുമ്പോഴാണ് ഈ സംഭവത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം താരം വനിതാ മാധ്യമപ്രവർത്തകയോട് ക്ഷോഭിച്ചതും വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോഴത്തെ നിലയിൽ വിവാദങ്ങൽ തുടർച്ചയായി വരുമ്പോൾ മാധ്യമങ്ങളോടുള്ള പ്രതികരണം നിർത്തിയിരിക്കയാണ് താരം.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ്. സുരേഷ് ഗോപി സിനിമാ നടനായതിനാൽ സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കുമെന്നാണ് രമേശ് പറയുന്നത്. സുരേഷ് ഗോപി 20 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരൻ. 80 ശതമാനം സിനിമാ നടൻ ആണ്. അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കും. വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

''ഫലസ്തീൻ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മത ധ്രുവീകരണം നടത്തുകയാണ്. മുസ്ലിം ലീഗിനെ അതിനു കരുവാക്കുകയാണ്. ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ച നിൽക്കുന്നുണ്ടോ? മുസ്ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്.

ഇരു പാർട്ടികൾക്കും റാലി നടത്താനുള്ള സ്ഥലങ്ങൾ കോഴിക്കോടും മലപ്പുറവും മാത്രമാണ്. ഹമാസ് അനുകൂല റാലി തെക്കൻ കേരളത്തിൽ നടത്തുന്നില്ല. ഫലസ്തീനോടുള്ള പ്രേമമല്ല ഇത്. ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള റാലിയാണ്. കോഴിക്കോട് ഫലസ്തീന്റെ ഉപകേന്ദ്രമല്ല. ഹമാസിന്റെ ഭീകരപ്രവർത്തനത്തെ എന്തുകൊണ്ടാണ് ആരും അപലപിക്കാത്തത്?.

ക്രിസ്ത്യൻ സമൂഹത്തിന്റെ വെല്ലുവിളികൾ ഇരു പാർട്ടികളും ചർച്ച ചെയ്യുന്നില്ല. ചൈനയിലെ മുസ്ലിം സമൂഹത്തിന്റെ പ്രശ്‌നത്തിൽ എന്തുകൊണ്ട് റാലി നടത്തുന്നില്ല. മത ന്യൂനപക്ഷങ്ങൾ വേറെയും ഉണ്ട്. മണിപ്പൂർ കലാപത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ട്' എം ടി.രമേശ് പറഞ്ഞു. ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തണോ എന്നു തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും എം ടി രമേശ് കൂ്ട്ടിച്ചേർത്തു.

സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നത് വിവാദമാകുന്ന പശ്ചാത്തിലത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരുമായി അകലം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം തിയേറ്ററിൽ 'ഗരുഡൻ' സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം. സുരക്ഷാ ജീവനക്കാർക്കൊപ്പം ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങുകയായിരുന്നു അദ്ദേഹം.

ഇന്നലെ തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലും മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി കയർത്തു സംസാരിച്ചിരുന്നു. 'എന്റെ അടുത്ത് ആളാകാൻ വരരുത്' എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകോപന ചോദ്യങ്ങൾക്കിടെയായിരുന്നു ഈ പ്രതികരണം. ഇത് മാധ്യമ ഗ്രൂപ്പുകളും സൈബർ സഖാക്കളും ആഘോഷമാക്കി. ഈ സാഹചര്യത്തിലാണ് ഇനി മാധ്യമങ്ങളോട് അകലം പാലിച്ചത്.

'ആളാകാൻ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവർ നോക്കിക്കോളും' എന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോഴിക്കോട്ട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നടൻ മാപ്പും പറഞ്ഞു.

അടുത്തിടെ, കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. 'പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.