തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണ് പൊലീസ് തന്നെ വിളിപ്പിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹാജരായിരുന്നു. മൂന്നര മണിക്കൂർ സമയമാണ് രാഹുൽ മാങ്കൂട്ടത്തലിനെ പൊലീസ് സംഘം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിനെ രാഷ്ട്രീയമായി നേരിടും. ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല.

മൊഴിയെടുക്കാൻ വിളിപ്പിക്കുമ്പോൾ യാത്ര ചെലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ തനിക്ക് ആ പണം വേണ്ട. പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് ഒളിവി ലാണോയെന്ന് അറിയില്ല. വിഷയത്തിൽ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അതേ സമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു.

നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും. അന്വേഷണ സംഘത്തിനെതിരായ പരാമർശം റദ്ദാക്കണമെന്നും അപ്പീലിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടും.