ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യം നേരിടുന്ന രൂക്ഷമായ വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്ന നടപടിയെയാണ് മോദി വിമർശിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് മോദി സർക്കാറിനെതിരെ പ്രിയങ്ക വിമർശനം ഉയർത്തിയത്. കോവിഡ് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകൾ കേന്ദ്രം സർക്കാർ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതൽ മാർച്ച് വരെ കേന്ദ്രം ആറു കോടി വാക്‌സിനുകൾ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതൽ നാലു കോടി വരെ ഇന്ത്യക്കാർക്കാണ് വാക്‌സിനേഷൻ നൽകിയത്. എന്തുകൊണ്ടാണ് സർക്കാർ ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്. ചിരിയും തമാശകളും പറയുന്ന റാലിയുടെ വേദിയിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രി ഇവിടെ വരണം, ആളുകൾക്ക് മുന്നിൽ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം, എങ്ങനെ ജീവൻ രക്ഷിക്കാൻ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രത്തിന്റെ വിവേചനപരമായ നയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദുർബല വിഭാഗങ്ങൾക്ക് വാക്‌സിൻ ഉറപ്പുവരുത്താൻ കഴിയുന്ന നയമല്ല കേന്ദ്രത്തിന്റേതെന്ന് രാഹുൽ കുറ്റപ്പെടുത്തി. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് രാജ്യത്ത് വാക്‌സിൻ സൗജന്യമാക്കിയിട്ടില്ല. ഒരു വില നിയന്ത്രണവുമില്ലാതെ ഇടനിലക്കാരെ കൊണ്ടു വന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.