തിരുവനന്തപുരം: രാജൻ പി ദേവിന്റെ മകനും സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്ത ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പൊലീസ് പറയുന്നത്. ഉണ്ണി പി ദേവ് ഒന്നാം പ്രതിയായ കേസിൽ ശാന്ത രണ്ടാം പ്രതിയാണ്.

കോവിഡിന്റെ പേരിൽ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനാലാണ് ശാന്തയെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നിട്ടും ശാന്തയെ കസ്റ്റഡിയിലെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇന്ന് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് ശാന്ത ഒളിവിലാണെന്ന് പൊലീസിന് മനസിലാകുന്നത്.

അതേസമയം വിസമയയുടെ മരണവും സ്ത്രീധന പീഡനങ്ങളും കേരളത്തിൽ സജീവമായപ്പോൾ പ്രിയങ്കയുടെ വിഷയവും സജീവ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ അറസ്റ്റു ഭീതിയിൽ കൂടിയാണ് ശാന്ത രാജൻ പി ദേവ് ഒളിവിൽ പോയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുകൾ സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.

പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകൾ കുടുംബാംഗങ്ങൾ നേരത്തെ പൊലീസിനു കൈമാറിയിരുന്നു. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പ്രിയങ്കയുടേത്. അച്ഛന്റെ മരണശേഷം അമ്മ ജയ വീട്ടുജോലികൾ ചെയ്താണ് പ്രിയങ്കയെ പഠിപ്പിച്ചിരുന്നത്. സ്‌പോർട്ട്‌സിൽ സജീവമായിരുന്ന പ്രിയങ്കയ്ക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലിയിലെത്തിയത്. ഇവിടെവച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. തുടർന്ന് 2019 നവംബർ 21-ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു. വിവാഹസമയത്ത് 30 പവൻ സ്വർണം നൽകിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നൽകുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടർന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.

അതിനിടെ പ്രിയങ്ക മരിച്ചിട്ട് 47 ദിവസമായിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് ആരോപിച്ച് പ്രിയങ്കയുടെ സഹോദരൻ വിഷ്ണു രംഗത്ത് വന്നു. ഇത് സംബന്ധിച്ച് ഡിവൈഎസ്‌പിയോട് പരാതിപ്പെട്ടെന്ന് പ്രിയങ്കയുടെ കുടുംബം മറുനാടനോട് പറഞ്ഞു. ഇത്രയും കാലമായിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാത്തത് കേസ് അട്ടിമറിക്കാനാണോ എന്ന ആശങ്കയിലാണ് പ്രിയങ്കയുടെ കുടുംബം.

കഴിഞ്ഞ മാസം 12 നാണ് പ്രിയങ്കയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിനു പിന്നാലെ പ്രിയങ്ക നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ക്രൂരമായ ശാരീരിക- മാനസിക പീഡനത്തിനാണ് പ്രിയങ്ക ഇരയായിരുന്നു. മെയ് പത്തിന് രാത്രിയിൽ പ്രിയങ്കയെ ഉണ്ണിയും അമ്മയും മർദ്ദിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു ആത്മഹത്യ.