തിരുവനന്തപുരം: പരസ്യ പ്രചരണം അവസാനിക്കവേ നേമം മണ്ഡലത്തിൽ ആവേശം വിതറി രാഹുൽ ഗാന്ധി. ശക്തമായി ത്രികോണ മത്സരം നടക്കുന്ന നേമത്ത് രാഹുൽ ഗാന്ധി എത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. ഹെലിക്കോപ്റ്ററിൽ നേമത്ത് എത്തിയ രാഹുൽ ഹെലിപ്പാടിൽ നിന്ന് ഓട്ടോയിൽ വേദിയിലേക്ക് വന്നത് പ്രവർത്തകരിൽ ആവേശമുയർത്തി. കോഴിക്കോട് റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്.

കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി ആർ.എസ്.എസും ബിജെപിയും കേരളത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ്. നേമത്ത് കെ. മുരളീധരൻ മികച്ച വിജയം നേടുമെന്നും രാഹുൽ പറഞ്ഞു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളും വേദിയിലുണ്ടായിരുന്നു. നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, ശശി തരൂർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ഗാന്ധി നേമത്ത് പറഞ്ഞു. ബിജെപി യും ആർ എസ്സും കേരളത്തിന്റെ ഐക്യത്തെ തകർക്കുന്നു. അവർ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേൾക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ഡൽഹിയിൽ ഇപ്പോൾ എന്തുകൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത് കോവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തിൽ ഹിന്ദു ചെയ്യുന്ന എന്ത് പ്രവർത്തിയാണ് ഉള്ളത് ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നതെന്നും രാഹുൽ പാരഞ്ഞു.

പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോൺഗ്രസ്. ബിജെപിയും ആർ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവർക്ക് ധാർഷ്ട്യമാണുള്ളത്.

യു ഡി എഫ് മുഖ്യമന്ത്രി വന്നാൽ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാൽ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.