തിരുവനന്തപുരം: സിപിഎം പാളയത്തുൽ നിന്നും കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ നടപടിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ദിരാഭവനിലെ സർവ്വ സൈന്യാധിപനെന്ന് സ്വയം വിശേഷിപ്പിച്ചവൻ ഉന്തുവണ്ടി യൂണിയൻ ഭരിക്കുന്ന കാലുമാറ്റക്കാലത്ത് ചെറിയാൻ ഒരു സൂചകമാണ്. മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ട അത്തരക്കാരും തിരിച്ചറിയുമെന്നും രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമക്കി.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുന്നു. അദ്ദേഹം പോയതിനും വന്നതിനുമിടയിലെ 20 ആണ്ടുകൾക്കിടയിൽ ഈ പുഴയിലൂടെ അനേകം ജലമൊഴുകി, ഇനിയും ഒഴുകും ഒരു തടസ്സവുമില്ലാതെ...അധികാര അരമനകളെക്കാൾ പ്രത്യയശാസ്ത്രമായിരുന്നു ചെറിയാൻ എന്നും തന്റെ ശിഷ്യർക്കും സമകാലികർക്കും ക്യാമ്പുകളിലും കൂടിക്കാഴ്ചയിലും പറഞ്ഞു കൊടുത്തിരുന്നത്. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാനായിരുന്നില്ല ചെറിയാൻ ഫിലിപ്പ് 20 ആണ്ട് മുമ്പ് എത്തിയത്, അധികാര വിതരണത്തിൽ അരക്കഴഞ്ചും തനിക്ക് ലഭിച്ചില്ലെന്ന പരിദേവനമാണ്.

എന്നിട്ട് 2021 ൽ തന്റെ ആഗ്രഹപൂർത്തീകരണത്താലാണോ വരുന്നത്, അതുമല്ല...രാജ്യസഭയിലെ പച്ച പരവതാനിയിൽ നടന്ന് പാർലമെന്റിന്റെ ശീതളിമയിൽ തനിക്ക് തുറന്ന് പറയാൻ സിപിഎം അവസരം നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന് മോഹം നൽകി പക്ഷേ പങ്ക് കച്ചവടം വശമില്ലാത്ത ചെറിയാന് ഒടുവിൽ സീറ്റില്ലാതെ പോയി. നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്. ഇന്ദിരാഭവനിലെ സർവ്വ സൈന്യാധിപനെന്ന് സ്വയം വിശേഷിപ്പിച്ചവൻ ഉന്തുവണ്ടി യൂണിയൻ ഭരിക്കുന്ന കാലുമാറ്റക്കാലത്ത് ചെറിയാൻ ഒരു സൂചകമാണ്. മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ട അത്തരക്കാരും തിരിച്ചറിയും.

അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല... അൽപം ഇടത് ചാഞ്ഞ്, നടുക്ക് നിൽക്കുന്ന നെഹ്‌റുവിയൻ കോൺഗ്രസിൽ... ''കാൽ നൂറ്റാണ്ട്' കാരന് മാതൃ പ്രസ്ഥാനത്തിലേക്ക് സ്വാഗതം.. വിമർശിക്കുമ്പോഴും, എതിർ പാളയത്തിൽ നില്ക്കുമ്പോഴും അയാൾ KSUക്കാരനായിരുന്നു. മനസിൽ KSU വികാരമുണ്ടായപ്പോൾ, ആ ഇന്ദ്രനീല കൊടി പിടിച്ചുതുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞു പോയത് കാൽ നൂറ്റാണ്ട് വായിക്കാനാണ്. ഇനിയും എഴുതുക, പറയുക, പോരാടുക...