രാജ്‌കോട്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കനക്‌നഗർ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്നാണ് വ്യാഴാഴ്ച രാത്രി രാജ്‌കോട്ടിലെ സന്ത് കബീർ റോഡിൽ വച്ച് വെട്ടിക്കൊന്നത്.

വ്യാഴാഴ്ച രാത്രി സുഹൃത്തിനൊപ്പം ഇരിക്കവെയാണ് ബൈക്കിലെത്തിയ പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും വിജയ്യെ വെട്ടിക്കൊന്നത്. വിജയ്യുടെ സഹോദരൻ അശ്വിൻ മേർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

2020 ഒക്ടോബറിൽ, പ്രായപൂർത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ 2021 മാർച്ചിൽ ജുനഗഡിൽനിന്ന് ഇരുവരെയും കണ്ടെത്തി. വിജയ്യെ അറസ്റ്റു ചെയ്യുകയും പീഡനത്തിന് കേസെടുക്കുകയും ചെയ്തു. അന്നുമുതൽ ജയിലിലായിരുന്ന വിജയ് ആഴ്ചകൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്.