മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിലെ 16-കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വീട്ടിൽ നിന്നും കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സെബീർ(25)നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി കാസർഗോഡ് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്ദുൾ നാസിർ(24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ് (19) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ഓഗസ്റ്റ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യൽമീഡിയയിലൂടെ നേരത്തെതന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സംഭവദിവസം പെൺകുട്ടിയുടെ വീട്ടിൽ നിന്നും അബ്ദുൾ നാസിറിന്റെ നിർദേശപ്രകാരം സെബീറും മുഹമ്മദ് അനസും കുട്ടിയെ വിളിച്ചിറക്കി സെബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി.

അവിടെ കാത്തുനിന്നിരുന്ന അബ്ദുൾ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയും കാറിൽവെച്ച് അബ്ദുൾ നാസിർ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും, സെപ്റ്റംബർ 21-നും ഇപ്രകാരം ആവർത്തിച്ചു. പിന്നീട് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ അബ്ദുൾ നാസിറിന്റെ വാട്‌സ്ആപ്പിലേക്ക് വശീകരിപ്പിച്ച് അയപ്പിക്കുകയും ചെയ്തു.

ഇതിൽ പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ പരാതിയെത്തുടർന്ന് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും വിവരം ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഈമാസം അഞ്ചിന് ഒന്നാം പ്രതിയെ കാസർഗോഡ് നീലേശ്വരത്തുനിന്നും മൂന്നാം പ്രതിയെ പോരൂരിൽ നിന്നും അറസ്റ്റുചെയ്തു. തുടരന്വേഷണം നടക്കവേയാണ് കഴിഞ്ഞദിവസം രണ്ടാം പ്രതിയെ പെരിന്തൽമണ്ണ എസ്‌ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.