കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. നേരത്തെ പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കേസിലും മോൻസൻ അറസ്റ്റിലാകുന്നത്.

മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മോൻസൺ പീഡിപ്പിച്ചു എന്നതാണ് പരാതി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോൻസൺ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. സ്ഥാപനത്തിലെ മാനേജർമാർ ഉൾപ്പെടയുള്ളവർ ഇക്കാര്യം വെളപ്പെടുത്തിയിരുന്നു.

നേരത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് സമാനമായി തന്നെയാണ് ഇപ്പോൾ മറ്റൊരു യുവതി കൂടെ ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു മോൻസൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതികൾ ഉയർന്നിരുന്നു. ഇവരിൽ ചിലരെക്കൊണ്ട് വിദ്യാഭ്യാസ വായ്പ എടുപ്പിച്ച ശേഷം ആ തുക മോൻസൻ തട്ടിയെടുത്തെന്നും പരാതിയുണ്ട്. എന്നാൽ നാണക്കേടു ഭയന്നു പരാതിപ്പെടാൻ ഇവർ തയാറാകാത്തതാണു മോൻസനെതിരെ കേസെടുക്കാൻ തിരിച്ചടിയാകുന്നത്.

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണു പ്രായപൂർത്തിയാകാത്ത കുട്ടികളെ മോൻസൻ പീഡിപ്പിച്ചതെന്നാണു വിവരം. മോൻസന്റെ ജീവനക്കാരിയുടെ മകളെ ഉപദ്രവിച്ചതും ഉപരിപഠനം വാഗ്ദാനം ചെയ്താണ്. പെൺകുട്ടിയെ കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വച്ചാണ് ഉപദ്രവിച്ചത്. മോൻസന്റെ വീട്ടിൽ കൊണ്ടു വന്നു താമസിപ്പിച്ച് ഒരു മാസത്തിലേറെയുണ്ടായ പീഡനത്തിന്റെ ഭാഗമായി പെൺകുട്ടി ഗർഭിണിയാകുകയും പിന്നീട് ഗർഭഛിദ്രം നടത്തേണ്ടി വരികയും ചെയ്തു. മറ്റ് 6 പെൺകുട്ടികൾ കൂടി ഇതേ രീതിയിൽ പീഡനത്തിനിരയായെന്നാണു വിവരം പുറത്തു വരുന്നത്.

തൊടുപുഴ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബത്തെ സീറ്റ് വാഗ്ദാനം ചെയ്താണു മോൻസൻ വരുതിയിലാക്കിയത്. ഈ പെൺകുട്ടിക്കു തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം തരപ്പെടുത്തി കൊടുത്തു. എന്നാൽ പ്രവേശനം ലഭിച്ച പെൺകുട്ടിയുടെ പേരിൽ പിന്നീട് മോൻസന് അടുപ്പമുണ്ടായിരുന്ന ബാങ്ക് വഴി വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി. 13 ലക്ഷം രൂപ തട്ടിയെടുത്തതായി പറയുന്നു. ഇതേ തുടർന്നു കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ പെൺകുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു. സമാന സാഹചര്യത്തിലാണു മറ്റു പെൺകുട്ടികളെയും ദുരുപയോഗം ചെയ്തതായാണു വിവരം.

മോൻസന്റെ കലൂരിലെ വീട് കേന്ദ്രീകരിച്ചു നടന്നിരുന്നതു പെൺവാണിഭമാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. മസാജ് കേന്ദ്രം, സൗന്ദര്യ ചികിത്സ എന്ന പേരിലെല്ലാം പെൺവാണിഭം ആയിരുന്നു നടത്തിയിരുന്നതെന്നുമാണ് ആരോപണം ഉയർന്നിട്ടുള്ളത്. രാഷ്ട്രീയക്കാരും സിനിമസീരിയൽ രംഗത്തെ പ്രമുഖരും മോൻസന്റെ മസാജിങ് കേന്ദ്രത്തിൽ വന്നിരുന്നു. മോൻസന്റെ വീട്ടിലെ മസാജിങ് കേന്ദ്രത്തിൽ ഒളി ക്യാമറ ഘടിപ്പിച്ചിരുന്നത് ഇത്തരത്തിൽ വീട്ടിലെത്തുന്നവരെ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സംസ്ഥാനത്തെ ഉന്നതരായ പലരെയും മോൻസൻ ഇത്തരത്തിൽ കുടുക്കിയതായാണു വിവരം.