കോഴിക്കോട്: മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ എട്ടുപേർ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് വിധി. എട്ടാം പ്രതിയേയും പത്താം പ്രതിയേയും കോടതി വെറുതെ വിട്ടു. ഇനി അഞ്ചുപ്രതികളെ കൂടി കണ്ടെത്താനുണ്ട്.

13വയസുകാരിയെ രണ്ടാനച്ഛൻ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവെച്ചു എന്നതാണ് കേസ്. പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റത്തിനും ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാനിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകൾ അനുസരിച്ചാണ് 10 പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.

മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലുമായി പലർക്കായി പണത്തിനു വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പീഡനം സഹിക്കാനാവാതെ പിതാവിന് അടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോർട്ട് സ്റ്റേ ഹോമിലെത്തിക്കുകയായിരുന്നു. കുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതി മുക്കം പൊലീസിന് കൈമാറി. തുടർന്ന് നിർധന വിദ്യാർത്ഥികൾക്കുള്ള മഹിള സമഖ്യയുടെയും നിർഭയയുടെയും സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടി അവിടെ നിന്നെത്തിയാണ് കോടതിയിൽ മൊഴി നൽകിയത്.