കണ്ണൂർ: കേളകം കണിച്ചാറിനടുത്ത് ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിന് ക്രൂരമർദനം ഏറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ തോളിനോടു ചേർന്ന കോളർ അസ്ഥി പൊട്ടുകയും ചെയ്തു. അത്ര ക്രൂരമായിരുന്നു മർദ്ദനം. സംഭവത്തിൽ കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കൊട്ടിയൂർ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെ കേളകം സിഐ എ. വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന രമ്യ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടെയാണു വിവാഹിതനായ രതീഷുമായി പ്രണയത്തിലാകുന്നത്. മൂന്നാഴ്ച മുന്പാണ് ഇരുവരും ചെങ്ങോത്ത് വാടകവീടെടുത്ത് താമസമാരംഭിച്ചത്. ആദ്യഭർത്താവിലുള്ളതാണു കുട്ടി. ഒന്നിച്ചുള്ള ജീവിതത്തിനു തടസമാകുന്നതിനാൽ കുട്ടിയെ രതീഷ് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ രതീഷ് കൈകൊണ്ടും വടികൊണ്ടും അടിച്ചുപരിക്കേൽപ്പിച്ചതായും മുമ്പും ഇയാൾ കുട്ടിയെ മർദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. മർദനമേറ്റതിനെത്തുടർന്ന് കുട്ടിയുടെ മുഖത്ത് നീർക്കെട്ടുമുണ്ട്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനു മർദനമേറ്റത്. പരിക്കേറ്റ കുഞ്ഞിനെ അമ്മ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ മർദനമേറ്റതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വിശദ പരിശോധനയ്ക്കായി കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രതീഷിനെതിരേ കുഞ്ഞിനെ മർദിച്ചതിനും രമ്യക്കെതിരേ കുഞ്ഞിന് സംരക്ഷണം നൽകാത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രമ്യയുടെ ആദ്യ വിവാഹത്തിലെ 3 കുട്ടികളിലെ ഏറ്റവും ഇളയകുട്ടിക്കാണു മർദനമേറ്റത്. മറ്റു രണ്ടു കുട്ടികൾ ആറളത്ത്, പിതാവിനൊപ്പമാണ്. രമ്യയും അമ്മയും മർദനമേറ്റ കുട്ടിയും 20 ദിവസം മുൻപു വരെ പെരുന്താനത്തെ വാടക വീട്ടിലായിരുന്നു. രതീഷ് വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമാണ്. രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

നിസ്സാര കാര്യങ്ങൾ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മർദിച്ചതായും രമ്യ കൂട്ടുനിന്നതായും പൊലീസ്പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുണ്ട്. ഇടതു കൈയുടെ തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. മുഖത്തു നീരുവച്ചിട്ടുണ്ട്. ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് രണ്ടാഴ്ചയ്ക്കിടെ പലവട്ടം മർദനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.

രതീഷും രമ്യയും 20 ദിവസമായി കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്തുള്ള വാടക വീട്ടിലാണു കുട്ടിയുമായി താമസിക്കുന്നത്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകൾ തന്നെ ഫോൺ വിളിച്ച് കുട്ടിയെ മർദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു. സുലോചന എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.