പാലക്കാട്: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബരത്തിൽ നടന്ന പീഡനത്തിനെതിരെ വനിതാ നേതാവ് നൽകിയ പരാതി പുറത്ത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് നൽകിയ പരാതിയിലുള്ളത് ഗുരുതര ആരോപണങ്ങളാണ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ വിവേക് എച്ച് നായർ എന്ന ശംഭു പാൽക്കുളങ്ങര അധിക്ഷേപിച്ചെന്നാണ് പറയുന്നത്. ഈ പരാതി മറുനാടൻ മലായളിക്ക് ലഭിച്ചു. പിന്നോക്ക വിഭാഗത്തിൽപെട്ട നേതാവിനെതിരെയായിരുന്നു അതിക്രമം. പാർട്ടിക്ക് മാത്രമേ പരാതി നൽകിയുള്ളൂ. യൂത്ത് കോൺഗ്രസിൽ നിന്നും ശംഭുവിനെ പുറത്താക്കുകയും ചെയ്തു.

രണ്ടാം തീയതിയായിരുന്നു ആദ്യ അപമാനിക്കൽ. വാഷ് റൂമിൽ വച്ച് മോശമായി പെരുമാറിയെന്നും സഹകരിക്കണമെന്നും ശംഭു ആവശ്യപ്പെട്ടു. കിടക്ക പങ്കിടണമെന്ന തരത്തിൽ അശ്ലീലം സംസാരിച്ചു. മദ്യപിച്ചായിരുന്നു ശംഭു എത്തിയത്. യൂത്ത് കോൺഗ്രസിലെ എല്ലാ വനിതാ നേതാക്കളേയും അവഹേളിച്ചു സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം വീണ്ടും മദ്യപിച്ച് യോഗത്തിന് ശംഭു എത്തി. ഇതിനെ നേതാക്കൾ ചോദ്യം ചെയ്തു. ഇതോടെ തന്റെ നേർക്ക് ശംഭു തിരിഞ്ഞുവെന്ന് വനിതാ നേതാവ് പറയുന്നു.

തലേ ദിവസം വാഷ് റൂമിൽ നടന്നത് നേതാക്കളോട് താൻ പറഞ്ഞു എന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. ഉച്ചഭക്ഷണ സമയത്തായിരുന്നു ഇതുണ്ടായത്. തന്റെ മാറിടത്തിൽ ബലമായി തള്ളുകയും ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പാണെന്ന് പറയുകയും ചെയ്തു. യൂത്ത് കോൺഗ്രസാണ് എന്റെ കുടുംബം. തന്നോട് എന്നും ഇതേ മനോഭാവമാണ് ശംഭു പുലർത്തിയതെന്നും പരാതിയിൽ പറയുന്നു. ലൈംഗിക അധിക്ഷേപമെന്ന വാക്കും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ശംഭു പാൽക്കുളങ്ങരയെ സംഘടനയിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാൽക്കുളങ്ങരയിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.

തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു ശംഭു. വി എസ് ശിവകുമാർ പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശംഭു പുനഃസംഘടനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവരിൽ നിന്നും അകന്നു. ഇതിനിടെ അച്ചടക്ക നടപടിയും നേരിട്ടു. എന്നാൽ ഇതിനെ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയിൽ മറികടന്ന് വീണ്ടും യൂത്ത് കോൺഗ്രസിൽ സജീവമായി. ഇതിനിടെയാണ് പുതിയ വിവാദം.

മോശം പെരുമാറ്റത്തിനാണ് വിവേക് എച്ച് നായരെ പുറത്താക്കുന്നതെന്ന് യൂത്ത് കോൺഗ്രസിന്റെ തീരുമാന പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നുണ്ട്. മുമ്പ് താങ്കളെ ഇതേ വിഷയത്തിൽ മാറ്റി നിർത്തിയിരുന്നു. തിരിച്ചെത്തിയ ശേഷവും നിരന്തരം അച്ചടക്ക മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനോടും മറ്റ് നേതാക്കളോടും ചിന്തൻ ശിബറിനിടെ കാട്ടിയത് ഒരിക്കലും വച്ചുപൊറുക്കാനാകില്ല. ഈ സാഹചര്യത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും വിവേക് എന്ന ശംഭു പാൽകുളങ്ങരയെ സസ്പെന്റ് ചെയ്യുന്നുവെന്നാണ് ദേശീയ സെക്രട്ടറി പുഷ്പ ലത സിബി വിശദീകരിക്കുന്നത്.

പാലക്കാട്ടെ ചില നേതാക്കൾ സ്ത്രീ പീഡന കേസിൽ പെട്ടത് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ഈ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ എടുത്തു. ഇതേ പാലക്കാടാണ് യൂത്ത് കോൺഗ്രസിലും വിവാദങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ പോലെ കോൺഗ്രസ് നേതൃത്വവും ഈ വിഷയം ഉൾപാർട്ടി പരാതിയിൽ ഒതുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശംഭുവിനെതിരെ പൊലീസിൽ പരാതി കൊടുക്കാനും ആലോചനയുണ്ട്. എന്നാൽ ചില മുതിർന്ന നേതാക്കൾ പരാതിക്കാരിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മുമ്പും ഇത്തരം ഇടപെടലുകളിലൂടെയാണ് ശംഭു പൊലീസ് കേസുകളെ പോലും ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടും ശംഭുവിന് അധികകാലം പുറത്തു നിൽക്കേണ്ടി വന്നില്ല. ഇതിന് കാരണവും ഗ്രൂപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം കാരണമാണ്.

ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും... ഈ പോസ്റ്റ് ശംഭു പാൽക്കുളങ്ങരയ്ക്ക് നേരത്തെ വിനയായി. അങ്ങനെ യൂത്ത് കോൺഗ്രസിൽ നിന്നും ദേശീയ നേതൃത്വം ശംഭു പാൽക്കുളങ്ങരയെ ഒഴിവാക്കിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് തോൽവിക്ക് ശേഷം തിരുവനന്തപുരത്തെ യുവ നേതാവായ ശംഭു പാൽകുളങ്ങരയുടെ പോസ്റ്റും ചർച്ചയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വരുന്ന സമയത്ത് ശംഭു ഇട്ട പോസ്റ്റാണ് ചർച്ചാ വിധേയം. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും...-ഇതായിരുന്നു പോസ്റ്റ്.

രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ പോസ്റ്റ് എന്നതാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് അടക്കം പോസ്റ്റർ പ്രത്യക്ഷപ്പെടുന്നതും. നേതൃത്വത്തെ വിമർശിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസിയും അന്ന് അറിയിച്ചു. പിന്നാലെ ശംഭുവിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. അതിന ശേഷം യൂത്ത് കോൺഗ്രസും നടപടി എടുത്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു നേതാക്കൾ നൽകിയ പരാതിയിലായിരുന്നു മാർച്ചിൽ യൂത്ത് കോൺഗ്രസ് നടപടി എടുത്തത്.

എംഎൽഎ ഹോസ്റ്റലിനുള്ളിൽ വച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് നേതാക്കളെ ശംഭു അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാതായിരുന്നു പരാതി. യൂണിവേഴ്‌സിറ്റി കോളേജിലെ വനിതാ നേതാക്കളെ അടക്കം തെറിവിളിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതി ഗൗരവത്തോടെ എടുത്തായിരുന്നു നടപടി. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ സമർത്ഥമായി ഉപയോഗിച്ച് ശംഭു വീണ്ടും മടങ്ങി എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വീണ്ടും എത്തി. എന്നാൽ ചിന്തൻ ശിബരത്തിലും ശംഭു കൈവിട്ടു കളിച്ചു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പാൽക്കുളങ്ങരക്കാരനെ ഡിസ്മിസ് ചെയ്യുന്നത്.

ശംഭുവിനെതിരെ നിരവധി പരാതികൾ മുമ്പും നേതൃത്വത്തിന് കിട്ടിയിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾ കാരണം നടപടികളൊന്നും എടുത്തില്ല. ഇതിനിടെയാണ് നേതൃത്വത്തെ വിമർശിച്ച പോസ്റ്റ് എഐസിസിയുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലെ പരാതി ഗൗരവത്തോടെ എടുത്തു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമമായി കണ്ട് നടപടിയും എടുത്തു. എന്നാൽ അതിനും ആഴ്ചകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്തെ പ്രമുഖ നേതാവിന് പിന്നിലൂടെ നടന്ന് എല്ല പൊതുവേദികളിലും ശംഭു എത്തി.

മാർച്ചിൽ കൊടിയ അപമാനമാണ് എംഎൽഎ ഹോസ്റ്റലിന് സമീപത്തു വച്ചുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റ് നേതാക്കളും മറുനാടനോട് പറഞ്ഞിരുന്നു.