ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയത് വാടക കാറിലെത്തിയ അക്രമി സംഘമെന്ന് പ്രാഥമിക നിഗമനം. പൊന്നാട് സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് അക്രമിസംഘം കൃത്യം നിർവഹിക്കാൻ എത്തിയത്. ഷാന്റെ കൈകാലുകൾക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റതാണ് മരണ കാരണം.

ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. അതേസമയം ആക്രമണം നടത്തിയത് ആർ.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചിട്ടുണ്ട്. സിസി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

നാല് പേരാണ് കാറിൽ എത്തിയതെന്നാണ് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൂന്ന് പേർ ഷാനെ വാളുകൊണ്ട് ആക്രമിക്കുമ്പോൾ ഒരാൾ നോക്കി നിൽക്കുന്നതും കാണാം. ആക്രമികൾ എത്തിയ അതേ കാറിലാണ് അവർ തിരിച്ചു പോകുന്നതും. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് കൊല്ല്‌പ്പെടുന്നത്.

നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽവച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ആശുപത്രിയിൽ മരിച്ചു. മണ്ണഞ്ചേരി സ്‌കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അൽഷ ഹൗസ്) സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്‌ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.

എസ്ഡിപിഐയുടെ സംസ്ഥാന നേതൃത്വത്തിലുള്ള നേതാവായിരുന്നു ഷാൻ എന്നതിനാൽ തന്നെ സംഭവത്തിൽ പൊലീസിനെതിരെ അടക്കം പ്രതിഷേധവുമായി എസ്ഡിപിഐ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. മണ്ണഞ്ചേരിയിലെ ജനകീയ നേതാവായിരുന്നു ഷാൻ എന്നാണ് പ്രദേശത്തു കാർ പറയുന്നത്. അഭിഭാഷകൻ കൂടിയായ ഷാൻ ആ നിലയിലും ശ്രദ്ധേയനാണ്.