തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്‌പിയോടാണ് കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെയായി 18 സാക്ഷികളെ വിസ്തരിക്കാനും കോടതി പ്രൊസിക്യൂഷനോട് ഉത്തരവിട്ടു. സെപ്റ്റംബർ 30 മുതൽ അന്വേഷണ ഉദ്യോസ്ഥരുടെ സാക്ഷി വിസ്താരം നടത്താനും സിബിഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികളെ കോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിന്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി ശകാരിച്ചത്.

കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെന്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെന്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെന്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.

ഒന്നും രണ്ടും പ്രതികൾ അസാന്മാർഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവർ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നും സിസ്റ്റർ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാർച്ച് 26 ന് അർദ്ധരാത്രി കോൺവെന്റ് മതിൽ ചാടി കടക്കുകയും മoത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്തു. 27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ കോൺവെന്റ് സെല്ലാറിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നിലയിൽ '' കോംപ്രമൈസിങ്‌ പൊസിഷനിൽ '' കാണുകയും ചെയ്തു. സംഭവം പുറം ലോകമറിയുമെന്ന ഭയത്താൽ ഒന്നും രണ്ടും പ്രതികൾ അഭയയെ കൊലപ്പെടുത്തണമെന്ന പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി ആലോചിച്ചുറച്ച് വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്കുള്ള സമയം അപകടകരമായ കോടാലി കൊണ്ട് അഭയയുടെ പുറം തലയിൽ അടിക്കുകയും അടിയുടെ ആഘാതത്തിൽ അഭയ ബോധരഹിതയായി വീണു. മരണം ഉറപ്പാക്കുന്നതിനും കുറ്റക്കാരായ ഒന്നും രണ്ടും പ്രതികളെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കാനും കൊലപാതകം ആത്മഹത്യയാക്കി മാറ്റി കളയായ വിവരം നൽകുന്നതിനുമായി അഭയയുടെ ശരീരം വലിച്ചിഴച്ച് കോംപൗണ്ടിന്റെ പുറകുവശത്തുള്ള കിണറ്റിൽ ഇട്ടുവെന്നുമാണ് കോടതി കുറ്റപത്രം.

കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിനു മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. കോട്ടയം പയസ് ടെൻത് കോൺവെന്റ് മഠത്തിലെ അന്തേവാസിയും സംഭവ കാലത്ത് കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയയെയാണ് പ്രതികൾ കൊലപ്പെടുത്തി മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ തള്ളിയത്. സംഭവത്തിന് ശേഷം സീൻ ഓഫ് ക്രൈം പ്രതികൾ മാറ്റിമറിച്ചു. അടുക്കള ഭാഗത്ത് തെളിവുകൾ നശിപ്പിച്ചു. ഫയർഫോഴ്സ് വന്ന് മൃതശരീരം പൊക്കിയെടുത്ത് കരക്കെത്തിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് അഡിഷണൽ എസ്. ഐ അഗസ്റ്റിൻ ആദ്യം ഒരു മഹസർ തയ്യാറാക്കി. സാക്ഷികളായി രണ്ടു പേരെക്കൊണ്ട് ഒപ്പിടുവിച്ചു. അടിവസ്ത്രമില്ലാതിരുന്ന നിലയിലായിരുന്നു മൃത ശരീരം. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനത്തെ തുടർന്ന് അഭയയുടെ മുറിയിൽ ചെന്ന് അടിവസ്ത്രം, ഡയറി തുടങ്ങിയവ അടക്കമുള്ള സാധന സാമഗ്രികൾ എടുത്തു കൊണ്ടുപോയി.

പ്രതികളുടെ ഉന്നത സ്വാധീനത്താൽ യഥാർത്ഥ മഹസർ അഗസ്റ്റിൻവലിച്ചു കീറിക്കളഞ്ഞു. തുടർന്ന് അഭയയുടെ ശരീരത്തിൽ ഇല്ലാതിരുന്ന അടിവസ്ത്രം ഉള്ളതായി രേഖപ്പെടുത്തിയ കൃത്രിമ മഹസർ രേഖകൾ തയ്യാറാക്കി. സാക്ഷി ഒപ്പുകൾ വ്യാജമായിട്ട് കൃത്രിമ മഹസർ തയ്യാറാക്കി. തുടർന്ന് ക്രൈം 87/1992 ആയി അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം പ്രതിയില്ലാതെ കേസെടുത്ത് എഫ് ഐ ആറും കൃത്രിമ മഹസറും കോട്ടയം ആർ ഡി ഓ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുകയും ഉന്നത സ്വാധീനത്താൽ അപകട മരണമാക്കി കേസ് എഴുതി തള്ളി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കേസ് അട്ടിമറിക്കെതിരെ വലിയ രീതിയിൽ ജന രോഷം ഉണ്ടാവുകയും സിബിഐ അന്വേഷണ ആവശ്യം ഉയരുകയും ചെയ്തു. കൂടാതെ ആലുവ മദർ സുപ്പീരിയറും സംഭവത്തിൽ ആഴത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് കത്ത് നൽകി.

തുടർന്ന് മുഖ്യമന്ത്രി കെ.കരുണാകരൻ 1992 മെയ് 2ന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സി ബി ഐ 1993 മാർച്ച് 29 ന് കേസന്വേഷണം ഏറ്റെടുത്തു. തുടർന്ന് ഹാജരാക്കിയ പല അന്തിമ റിപ്പോർട്ടുകൾക്ക് ശേഷം 2009 ജൂലൈ 17നാണ് സി ബി ഐ പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന കാരണം പറഞ്ഞ് സി ബി ഐ സമർപ്പിച്ച അപൂർണ്ണമായ റിപ്പോർട്ടുകൾ കോടതി തള്ളിക്കളഞ്ഞ് തുടരന്വേഷണം നടത്താനുത്തരവിട്ടു. അനവധി തവണ എറണാകുളം സിജെഎം കോടതിയും ഹൈക്കോടതിയും സിബിഐയുടെ കേസന്വേഷണ വീഴ്ചയെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്.

സിസ്റ്റർ സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാൻ സിബിഐ കേസന്വേഷണം ഏറ്റെടുത്ത ഉടൻ സ്റ്റെഫി കന്യാചർമ്മം കൃതൃമമായി വെച്ചുപിടിപ്പിച്ച് തുന്നിചേർക്കുന്ന ഓപ്പറേഷൻ ചെയ്തതായി സി ബി ഐ കണ്ടെത്തി. സ്റ്റെഫിയെ അറസ്റ്റ് ചെയ്ത ശേഷം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന വൈദ്യ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധന നടത്തിയ ഡോ. രമയും ഡോ.ശ്രീകുമാരിയും മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വിചാരണക്കിടെ കോടതിയിൽ സാക്ഷിമൊഴി നൽകിയിട്ടുണ്ട്.

കിണറ്റിൽ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം ഹോസ്റ്റലിൽ അന്തേവാസികളും റൂം മേറ്റുകളും കേട്ടതായി സാക്ഷിമൊഴികൾ ഉണ്ട്. സംഭവ ദിവസം സിസ്റ്റർ സ്റ്റെഫി മാത്രമാണ് അടുക്കളയായി ഉപയോഗിച്ചിരുന്ന സെല്ലാറിൽ തങ്ങിയിരുന്നതെന്നും അതിനാൽ തന്നെ അടുക്കള ഏരിയയിൽ വച്ചുള്ള അഭയയുടെ കൊലപാതക വിവരം സ്റ്റെഫിക്ക് മാത്രം അറിയാവുന്നതാണെന്നും ആകയാൽ കൊലപാതക സംഭവം വിശദീകരിക്കേണ്ട തെളിവു ഭാരം ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 106 പ്രകാരം രണ്ടാം പ്രതിക്കാണെന്നും കുറ്റം ചുമത്തിയ 31 പേജുള്ള ഉത്തരവിൽ സിബിഐ കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രൊസിക്യൂഷൻ ഭാഗത്തേക്ക് ഇതിനോടകം ക്യത്യഭാഗം സാക്ഷികളായും സ്വതന്ത്ര സാക്ഷികളായും ഔദ്യോഗിക സാക്ഷികളായും 37 പേരെ വിസ്തരിക്കുകയും തൊണ്ടിമുതലുകളായും പ്രാമാണിക രേഖകളായും 80 രേഖകൾ അക്കമിട്ട് പ്രൊസിക്യൂഷൻ ഭാഗം തെളിവായി കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.

തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം , ഡയറി , ചെരുപ്പുകൾ എന്നിവയടക്കമുള്ള എട്ട് തൊണ്ടി മുതലുകൾ ക്രൈം ബ്രാഞ്ച് തിര്യെ ഏൽപ്പിച്ചിട്ടില്ലെന്ന് കോട്ടയം സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് ( ആർ ഡി ഒ ) കോടതിയിലെ മുൻ എൽഡി ക്ലാർക്ക് മുരളീധരൻ കോടതിയിൽ സാക്ഷി മൊഴി നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഹാജരാക്കിയ തൊണ്ടി മുതലുകൾ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ഉടൻ തിര്യെ വാങ്ങിക്കൊണ്ടുപോയി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സാമുവലിന്റെ അപേക്ഷ പ്രകാരം സീനിയർ സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരം താനാണ് തൊണ്ടി മുതലുകൾ 1992 ൽ തിര്യെ കൊടുത്തത്. എന്നാൽ 1993 ൽ അഭയയുടേത് മുങ്ങി മരണമാണെന്നും അതിനാൽ കേസ് എഴുതി തള്ളി റെഫർ ചാർജ് ഹാജരാക്കി. എന്നാൽ തൊണ്ടിമുതലുകൾ യാതൊന്നും ഹാജരാക്കിയില്ല. അഭയയുടെ ഒരു ഡയറി ഹാജരാക്കിയിരുന്നു.

അതേ സമയം സീനിയർ സൂപ്രണ്ട് ഏലിയാമ്മയ്ക്ക് മുമ്പാകെ ക്രൈംബ്രാഞ്ച് തൊണ്ടിമുതലുകൾ തിര്യെ ഏൽപ്പിക്കുന്നതായ കത്ത് സി ബി ഐ പ്രൊസിക്യൂട്ടർ കോടതി രേഖകളായി സിബിഐ ഹാജരാക്കിയത് സാക്ഷിയെ കാണിച്ചു കൊടുത്തു. അതിൽ പരിശോധിച്ച് സ്വീകരിക്കുക എന്ന് ഏലിയാമ്മ എഴുതി ഇനിഷ്യൽ ചെയ്തിരിക്കുന്നതിനെ പറ്റി പ്രൊസിക്യൂട്ടർ ചോദിച്ചപ്പോൾ അത് ഏലിയാമ്മയുടെ കൈയക്ഷരമല്ലെന്നും പൊലീസുകാർ കൃത്രിമമായി ഒപ്പിട്ടതാകാമെന്നും അപ്രകാരം ഏലിയാമ്മ യഥാർത്ഥത്തിൽ ഒപ്പിട്ടിരുന്നുവെങ്കിൽ ഡിസ്ട്രിബ്യൂഷൻ നമ്പർ പതിക്കുമായിരുന്നുവെന്നും മൊഴി നൽകി. താനാണ് അവ പരിശോധിച്ച് സ്വീകരിക്കേണ്ടത്. തന്റെ അറിവിൽ അങ്ങനെ വന്നിട്ടില്ലന്നും മുരളീധരൻ മൊഴി നൽകി. 1993 ൽ തീർന്ന കേസുകളുടെ രേഖകൾ നശിപ്പിക്കാൻ ആർഡിഒ കിഷോർ ഉത്തരവിട്ടിരുന്നു. എന്നാൽ അഭയ കേസിലെ രേഖകളോ തൊണ്ടിമുതലുകലോ താൻ നശിപ്പിച്ചിട്ടില്ലെന്നും ആരും കത്തിച്ചു കളയുന്നത് താൻ കണ്ടിട്ടില്ലെന്നും തൊണ്ടിമുതലുകൾ കത്തിച്ചു കളയാറില്ലെന്നും പ്രതിഭാഗത്തിന്റെ ക്രോസ് ചോദ്യത്തിന് മറുപടിയായി മുരളീധരൻ മൊഴി നൽകി.

അതേ സമയം തൊണ്ടിമുതലുകൾ തിര്യെ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സാമുവൽ തന്നെ ഏൽപ്പിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിളും റൈറ്ററുമായ കെ. ശങ്കരൻ കോടതിയിൽ ഒരു മാസം മുമ്പ് സാക്ഷി മൊഴി നൽകിയിട്ടുണ്ട്. പ്രൊസിക്യൂഷൻ ഭാഗം പതിനേഴാം സാക്ഷിയായി മൊഴി നൽകുകയായിരുന്നു ഹെഡ് കോൺസ്റ്റബിൾ. ക്രൈം ബ്രാഞ്ച് കേസന്വേഷണം പൂർത്തിയാക്കി കേസ് മുങ്ങിമരണമാണെന്ന് കാണിച്ച് കേസ് എഴുതി തള്ളി ആർ ഡി ഓ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് തൊണ്ടി മുതലുകൾ കോടതിയിൽ തിര്യെ സമർപ്പിക്കാൻ റൈറ്ററായ ശങ്കരനെ ഏൽപ്പിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി കെ. സാമുവൽ , സൂപ്പർവൈസിങ് ഓഫീസർ ആയിരുന്ന എസ്‌പി. കെ.റ്റി. മൈക്കിൾ എന്നിവർ സിബി ഐ ക്ക് നേരത്തേ നൽകിയ മൊഴിയിൽ പറയുന്നത്.

പ്രതികൾ ഓരോ കാരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതി വരെ പോയി സ്റ്റേ വാങ്ങി കോടതിയിൽ വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി സ്റ്റേ കാലാവധി ദീർഘിപ്പിച്ചു കൊണ്ടുപോയതാണ് വിചാരണ വൈകാൻ കാരണമായത്. നാർക്കോ പരിശോധന ഫലം തെളിവായി സ്വീകരിക്കരുതെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ മറ്റൊരു കേസിൽ പുറപ്പെടുവിച്ച വിധിന്യായവും ഈ കേസിൽ പ്രതികൾക്ക് തുണയായി. വിചാരണക്കുണ്ടായ 27 വർഷത്തെ കാലവിളംബത്തിനിടെ സിബി ഐ കുറ്റപത്രത്തിലെ രണ്ടും മൂന്നും സാക്ഷികളായ അഭയയുടെ പിതാവ് തോമസ് , മാതാവ് ലീലാമ്മ , ദൃക്സാക്ഷികളിലൊരാളായ ചെല്ലമ്മദാസ് , ഇടവക വികാരി ഫാദർ. തോമസ് ചാഴിക്കാട് , മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത , മരണകാരണം സംബന്ധിച്ച് വിദഗ്ധ അഭിപ്രായം നൽകിയ മുൻ പൊലീസ് സർജൻ ഡോ. ഉമാദത്തൻ എന്നിവർ മരണപ്പെട്ടു. നാർക്കോ പരിശോധന നടത്തിയ മെഡിക്കൽ വിദഗ്ധരെ പ്രൊസിക്യൂഷൻ ഭാഗം സാക്ഷികളായി വിസ്തരിക്കാൻ സി ബി ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിർത്തി അവരെ സാക്ഷി വിസ്താരം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.