കണ്ണുർ: ശ്രീകണ്ഠാപുരം കേന്ദ്രീകരിച്ചു വജ്ര രത്‌ന തട്ടിപ്പു നടത്തിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്. അന്തർ സംസ്ഥാന ബന്ധങ്ങളുള്ള ഇവർക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. തട്ടിപ്പു സംഘത്തിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അപൂർവ രത്നങ്ങളും സ്വർണവും വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ശ്രീകണ്ഠപുരം സ്വദേശിയിൽനിന്ന് 42,50,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. ശ്രീകണ്ഠപുരം കൈതപ്രത്തെ പുറത്തേട്ട് ഹൗസിൽ ഡെന്നീസ് ജോസഫിന്റെ പരാതിയിൽ കോട്ടയം മീനച്ചിൽ കനക്കാരി മാലേൽപറമ്പിൽ ജെറിൻ വി ജോസ് (45), ആന്ധ്രാപ്രദേശ് അനന്തപൂരിലെ നായിഡു (40), കോട്ടയം തിരുവഞ്ചൂരിലെ സി എസ് ശ്രീനാഥ് (35), കോട്ടയത്തെ ജിജിൻ (45) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ശ്രീകണ്ഠപുരത്തെ മുഹമ്മദലി എന്നയാളുടെ 450 ഗ്രാം രത്നവും സ്വർണവും വിൽക്കാനുണ്ടെന്നു പറഞ്ഞാണ് സംഘം ഡെന്നീസ് ജോസഫിനെ സമീപിച്ചത്. ആഭരണങ്ങൾ പരിശോധിക്കാൻ വിദഗ്ധനെ കൊണ്ടുവരുമെന്നും പറഞ്ഞു. യുകെയിൽ നിന്ന് വരുന്നതാണെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബർ 31ന് അരലക്ഷം രൂപ ഡെന്നീസ് ജോസഫിൽ നിന്ന് കൈക്കലാക്കി. പിന്നീട്, ജെറിൻ വി ജോസും ജിജിനും ചേർന്ന് പലതവണ ഗൂഗിൾപേവഴി ലക്ഷങ്ങൾ കൈക്കലാക്കി.

ഒടുവിൽ, കണ്ണൂർ സിറ്റി സെന്ററിനു സമീപമുള്ള ഹോട്ടലിൽവച്ച് ശ്രീനാഥ് 12 ലക്ഷം രൂപയും കൈക്കലാക്കി. രത്‌നങ്ങളും സ്വർണവും നൽകാതെ സംഘം മുങ്ങുകയുംചെയ്തു. ഫോൺ വിളിച്ചാൽ എടുക്കാത്ത സ്ഥിതിയായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ശ്രീകണ്ഠപുരം എസ്ഐ എ വി ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്.