കൊച്ചി: ബലാത്സംഗകേസിൽ പ്രതിയായ വ്‌ലോഗർ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ യുവതി നൽകിയത് വ്യാജപരാതിയാണെന്നും അതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും കാണിച്ചാണ് ജാമ്യം നേടിയിരിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതോടെയാണ് മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് ഹൈക്കോടതിയിലെത്തിയത്.

ബലാത്സംഗ കേസെടുത്തതിന് പിന്നാലെ ഒരാഴ്ചയായി ഒളിവിലാണ് പ്രതി. പൊലീസ് ശക്തമായ തെരച്ചിൽ നടത്തുന്നതിനിടയിലാണ് ശ്രീകാന്ത് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള ആദ്യ മീടു ആരോപണം ഉയർന്നത്. അതിന് പിന്നാലെ മറ്റൊരു യുവതിയും അതേ പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടാമത്തെ മീടു ആരോപണം നടത്തിയിരുന്നു.

അതേസമയം ഒളിവിൽ കഴിയുന്ന ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ പ്രതിക്കായി പൊലീസും വേണ്ടത്ര തിരച്ചിൽ നടത്തുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ബലാത്സംഗക്കേസ് എടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. വ്ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആലുവയിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.

വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്‌ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു. അതിനിടെ, വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാൽസംഗ കേസിൽ ഇരയുടെ രഹസ്യമൊഴിയെടുത്തു. അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായ കേസിൽ പൊലീസും ഊർജ്ജിത അന്വേഷണത്തിലാണ്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്.

യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. യുവതിയുടെ രഹസ്യ മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ളാറ്റിലുംവച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. ഒളിവിലായ ശ്രീകാന്തിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്തിനെതിരേ ഫേസ്‌ബുക്ക് പേജിലൂടെയാണു മീ ടൂ ആരോപണം ഉയർന്നത്. ഇയാളുടെ സുഹൃത്തായിരുന്ന യുവതി ഫേസ്‌ബുക്ക് പേജിലൂടെയും പീഡനവിവരം പങ്കുവച്ചിരുന്നു. സൈബർ സഖാക്കളിൽ പ്രമുഖനായിരുന്നു ശ്രീകാന്ത്. ഡിവൈഎഫ് ഐയിലും സജീവമായിരുന്നു.

മീ ടു ആരോപണത്തിന് പിന്നാലെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ജന്മദിനാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എല്ലാം മീ ടൂ പോസ്റ്റിൽ അവസാനിക്കുമെന്നായിരുന്നു ശ്രീകാന്ത് കരുതിയിരുന്നത്. ജാമ്യമില്ലാ കേസാണ് ഇത്. തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് സംസാരിച്ചയാൾ തന്നെ ബലാത്സംഗക്കേസിൽ പ്രതിയായത് കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്.

ഫേസ്‌ബുക്കിൽ ഏറെ കാഴ്‌ച്ചക്കാരുള്ള വ്ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാർ. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാർ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്. പൊളിറ്റിക്കൽ കറക്ട്‌നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് ഏറെ ചർച്ചയായി.

നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകൾ വൈറലായിരുന്നു. സിപിഎം രാഷ്ട്രീയമാണ് അവതരിപ്പിച്ചത്. മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു. മുൻനിര മാധ്യമങ്ങളിൽ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച താരമാണ് ശ്രീകാന്ത്. നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാൾക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാർ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കൊല്ലം സ്വദേശി നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്.