കോഴിക്കോട്: ശ്രീ എം മുൻകൈയെടുത്തു കണ്ണൂരിൽ സമാധാനമുണ്ടാക്കാൻ ചർച്ച നടത്തിയ വിവരം പുരത്തുവന്നതോടെ ഇത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ വിവാദമായി ഉയർത്തു കൊണ്ടുവരനാള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ, ഇത്തരം രാഷ്ടീയത്തോട് താൽപ്പര്യമില്ലാത്ത യോഗാചാര്യൻ എം താൻ ആർഎസ്എസുകാരനല്ലെന്നും വ്യക്തമാക്കുന്നു. താൻ ആർ.എസ്.എസിലോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ അംഗമല്ല. ആർ.എസ്.എസിന്റെ ശാഖയിൽ പോയിട്ടില്ല. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ താൻ കറസ്‌പോണ്ടന്റായിരുന്നില്ലെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് ദേശീയവാദികളാണ്. ആർ.എസ്.എസ് ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ലെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ മധ്യസ്ഥതയില്ലാതെയും സിപിഎം-ആർ.എസ്.എസ് ചർച്ച നടന്നതായും അദ്ദേഹം വ്യക്തമാക്കി. ചർച്ചക്ക് അടിത്തറയിടുക മാത്രമാണ് ചെയ്തത്. സിപിഎമ്മും ആർ.എസ്.എസും ചേർന്നാണ് സമാധാനത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയത്. ചർച്ച ഫലം കണ്ടെന്നാണ് വിലയിരുത്തുന്നത്. കണ്ണൂരിൽ സംഘർഷം വലിയ തോതിൽ കുറഞ്ഞതായും ശ്രീ എം വ്യക്തമാക്കി. സമാധാനം വേണ്ടെന്നും സിപിഎമ്മും ആർ.എസ്.എസും ഏറ്റുമുട്ടുന്നത് തുടരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. ഇവർ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യ ചർച്ചകൾ നടത്താൻ തീരുമാനിച്ചത്.

പിണറായി വിജയനുമായിട്ടാണ് ചർച്ചയെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. തുടർന്ന് കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. കോടിയേരിയാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ചുമതലയുള്ള പി. ജയരാജനുമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. രാത്രിയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിന്റെ ലൈറ്റ് ഹൗസിൽ വച്ചാണ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ നിർദേശത്തോട് ജയരാജൻ അനുകൂലമായി പ്രതികരിച്ചു. ആളുകളെ കൊലപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നും എതിർവിഭാഗം അനുകൂലിക്കുമോ എന്ന് അറിയില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരിൽ നടന്ന രണ്ടാമത്തെ ചർച്ചയിൽ പി. ജയരാജൻ പങ്കെടുത്തിരുന്നുവെന്നും ശ്രീ എം വ്യക്തമാക്കി.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ കുറയ്ക്കാനുള്ള ചർച്ചകളിൽ മധ്യസ്ഥനായത് ഒരു രാഷ്ട്രീയ അജൻഡയുടെയും ഭാഗമായി അല്ലെന്ന് അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യർ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്. മാനുഷികമായ ഇടപെടലായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ 2016ൽ നടത്തിയ പദയാത്രയിൽ ചിലർ അഭിപ്രായപ്പെട്ടത് അനുസരിച്ചാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്ന് ശ്രീ എം പറഞ്ഞു. ആദ്യം കണ്ണൂരിൽനിന്നുള്ള ഒരാളാണ് ഇക്കാര്യം നിർദേശിച്ചത്. പിന്നീട് വാരാണസിയിൽനിന്നുള്ള മറ്റൊരാളും ഇതേ കാര്യം പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാണ്. ഇതിൽ ഇടപെടാനാവുമോയെന്നായിരുന്നു ചോദ്യം. എനിക്ക് സിപിഎം നേതാക്കളുമായും ആർഎസ്എസ് നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് മധ്യസ്ഥതയ്ക്കു ശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതിനു മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സിപിഎം കണ്ണൂരിൽ ഒരു യോഗാ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് പിണറായി വിജയൻ എന്നെ വിളിച്ചു. രാഷ്ട്രീയ സംഘർഷം തീർക്കാൻ ഇരുകൂട്ടരും ആയുള്ള ഒരു ചർച്ച ആവാമോയെന്ന് അന്നു പിണറായിയോട് ചോദിച്ചു. അതിനു അപ്പുറത്തുള്ളവർക്കും കൂടി തോന്നേണ്ടേ എന്നായിരുന്നു പ്രതികരണം. എനിക്കു നരേന്ദ്ര മോദിയെയും പിണറായി വിജയനെയും അറിയാം. ഇരുവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു മാത്രം ഞാൻ അവർക്കു സഖ്യമുണ്ടാക്കാൻ ഇടനിലക്കാരനായി നിന്നു എന്നൊക്കെ പറയാമോ?

തിരുവനന്തപുരത്ത് യോഗാ കേന്ദ്രം തുടങ്ങാൻ സർക്കാർ നാല് ഏക്കർ ഭൂമി അനുവദിച്ചത് പ്രതിഫലം എന്ന നിലയിൽ അല്ല. യോഗാ കേന്ദ്രം തുടങ്ങുന്നതിനു ഭൂമിക്കായി ഞങ്ങൾ അപേക്ഷ നൽകിയിരുന്നു. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്. അത് തെരഞ്ഞെടുപ്പിനു മുമ്പായി പരിഗണിക്കപ്പെട്ടെന്നു മാത്രം. വിവാദമായപ്പോൾ ആദ്യം പദ്ധതി ഉപേക്ഷിക്കാനാണ് തോന്നിയത്. പിന്നെ കരുതി, ഉപേക്ഷിച്ചാൽ ആരോപണങ്ങളെല്ലാം ശരിയാണെന്നു സമ്മതിക്കലാവും. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ഉദ്ദേശിക്കുന്നത്- ശ്രീ എം പറഞ്ഞു.