കൊച്ചി: കൊച്ചിയെ നടുപ്പി വീണ്ടും ദുരൂഹ വാഹനാപകടം. ദേശീയ പാതയിൽ പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചു മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. എടത്തല, എരുമത്തല, കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ. എം. മഞ്ജിയ എന്ന സുഹാന(22) ആണ് മരിച്ചത്. പലാരിവട്ടം അപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ടതിന് സമാനമാണ് ഈ അപകടവും.

കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ്റ സൽമാൻ (26)ന് നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് സംശയം ഉയർത്തുന്നത്. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുന്നുണ്ട്. പുലർച്ചെ 1.50ന് എറണാകുളത്തു നിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. മെട്രോ പില്ലറിന്റെ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് തകർത്താണ് മെട്രോ പില്ലറിൽ വഹനം ഇടിച്ചു തകർന്നത്.

ഒരാൾ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തു നിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറിൽ യാത്ര തുടങ്ങിയത്. ഒരു ബെർത്ത് ഡേ പാർട്ടി കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാൾ കൂടി വാഹനത്തിൽ കയറിയത്.

യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറിൽ കയറിയ മൂന്നാമൻ അപകടമുണ്ടാതിനു പിന്നാലെ മുങ്ങി. വാഹനം ഓടിച്ച സൽമാന് ഇയാളെ അറിയില്ലെന്നതാണ് വസ്തു.11 മണി മുതൽ രണ്ടര വരെ ഇവർ എവിടെയായിരുന്നു എന്നതും പൊലീസ് അന്വേഷിക്കും. മൂന്നാമനെ കണ്ടെത്താനായാൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരികയുള്ളൂ.