തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയതിന് പിന്നാലെ കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്ന് സുജേഷ് പറയുന്നത്. തൃശൂർ മാടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയിരുന്നു

സുജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നുയ കാണാതായതിന് കേസടുത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ തെളിവുകൾ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.

കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്. പൊലീസ് അന്വേഷണത്തിൽ അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അസ്വസ്ഥനായിരുന്നു. സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തിയത്.

അതേസമയം കേസിൽ നാല് ഭരണസിമിതി അംഗങ്ങൾ അറസ്റ്റിലായിരുന്നു. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. കേസന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാർട്ടി തലത്തിൽ സമ്മർദ്ദമുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്.

കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. കൂടാതെ പ്രതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്‌പ്പകൾ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി.ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സർക്കാർ വാദം.