കൊച്ചി: സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് സിബിഐ എത്തുമോ? സ്വപ്‌നാ സുരേഷിന്റെ അവിഹിത ഇടപാടുകളിൽ നിറയുന്നത് അഴിമതി പണമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിലയിരുത്തൽ. പല പ്രമുഖരുടേയും ബിനാമിയായിരുന്നു സ്വപ്ന. ഉന്നതമായ ചില കേന്ദ്രങ്ങളിൽ അന്വേഷണം ആവശ്യമാണ്. ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാൻ തങ്ങൾക്കു പരിമിതിയുണ്ടെന്നും ഇക്കാര്യം സിബിഐ. പോലുള്ള ഏജൻസി അന്വേഷിക്കേണ്ടതാണെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. അങ്ങനെ റിപ്പോർട്ട് നൽകിയാൽ ഐഎഎസ് ഓഫീസർമാർക്കെതിരെ പോലും മൊഴികൾ കിട്ടിക്കഴിഞ്ഞ കേസിൽ സിബിഐ അന്വേഷണത്തിന് അവസരമൊരുങ്ങും.

സ്വർണക്കടത്തിലെ ഇടനിലക്കാരി മാത്രമല്ല, പണം മുടക്കിയവരിലൊരാൾ കൂടിയാണു സ്വപ്ന സുരേഷെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരുന്നു. ഹവാല ഇടപാടിൽ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയാണു താനെന്നും സ്വപ്ന മൊഴി നൽകി. ഉയർന്ന ഉദ്യോഗസ്ഥർ സ്വപ്നയിലൂടെ സ്വർണം ഇടപാടിൽ പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം. ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും വരവിൽ കവിഞ്ഞ സ്വത്തും ബിനാമി ഇടപാടുകളുമുള്ളതായി സ്വപ്ന വെളിപ്പെടുത്തി. ഇതോടെയാണ് സ്വർണ്ണ കടത്തിന് പിന്നിലെ അഴിമതി മറനീക്കി പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഐഎസ് ഇക്കാര്യത്തിൽ നടത്തി ഇടപെടലുകളെ സംശയത്തോടെയാണ് ഇഡി കാണുന്നത്. ശിവശങ്കറിനെ ശനിയാഴ്ച അഞ്ചര മണിക്കൂർ ചോദ്യംചെയ്തിരുന്നു. ഇനിയുംവിളിപ്പിക്കുമെന്നു പറഞ്ഞാണ് വിട്ടയച്ചത്. കസ്റ്റംസ് പ്രതിചേർത്ത എല്ലാവരും ഇ.ഡിയുടെ പ്രതിപ്പട്ടികയിലുണ്ടാകും.

മുതിർന്ന ഉദ്യോഗസ്ഥർക്ക് വിവിധ ഇടപാടുകൾക്കു പ്രതിഫലമായി ലഭിക്കുന്ന പണമാണ് അവർ താൻ മുഖേന ഹവാല ഇടപാടിൽ ഉപയോഗിക്കുന്നത്. ഇതിൽ പലരുടെയും പേരുകളും സ്വപ്ന തുറന്നുപറഞ്ഞു. ഡോളറിന്റെ മൂല്യത്തിൽ ഏറ്റക്കുറച്ചിൽ വന്നതോടെയാണു സ്വർണത്തിൽ സുരക്ഷിത നിക്ഷേപം കണ്ടെത്തിയത്. കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതാണു പ്രധാന ആകർഷണമെന്നും സ്വപ്ന മൊഴി നൽകി. ലോക്കറിൽ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ, ഒരു കിലോ സ്വർണം, അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 56 ലക്ഷം രൂപ, സഹകരണ ബാങ്കിലെ നിക്ഷേപം എന്നിവയുടെ സ്രോതസ് ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മാണത്തിനു കരാർ ലഭിച്ച യൂണിടാക് കമ്പനി കമ്മിഷനായി ഒരു കോടി രൂപ നൽകി.

സ്വപ്ന സുരേഷിന്റെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപയാണെന്നാണ് സൂചന. പാർപ്പിട പദ്ധതിയിൽ റെഡ് ക്രസെന്റിൽനിന്നു ലഭിച്ചതെന്നു പറയുന്ന ഒരു കോടി രൂപ മാത്രമാണ് അന്വേഷണ ഏജൻസികൾക്കു പിടിച്ചെടുക്കാൻ കഴിഞ്ഞത്. ചോദ്യംചെയ്യലിൽ സ്വപ്ന തന്നെയാണ് ലോക്കറിൽ 10 കോടിയിൽപ്പരം രൂപയുണ്ടായിരുന്നെന്ന് എൻ.ഐ.എയ്ക്കു മൊഴി നൽകിയത്. പണമൊഴുകിയ വഴി ഇ.ഡി. അന്വേഷിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഹാബിറ്റാറ്റ് സ്വീകരിച്ച നിലപാടിനെക്കുറിച്ചും അന്വേഷണം നടത്തും. സ്വർണക്കടത്തിൽ പങ്കാളിയാകുന്നതിനു മുമ്പ്, 2018 നവംബറിലാണ് സ്വപ്ന ബാങ്ക് ലോക്കർ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ കൂടി പേരിലായിരുന്നു ലോക്കർ.

ബിനാമി ഇടപാടുകാരിയായി സ്വപ്ന പ്രവർത്തിച്ചതിന്റെ ഭാഗമായിരുന്നു ലോക്കറെന്നാണു വിലയിരുത്തുന്നത്. വേണുഗോപാൽ അയ്യരുടെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്നയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ലോക്കർ തുടങ്ങാനായി ശിവശങ്കറാണ് വേണുഗോപാലിനെ സ്വപ്നയ്ക്കു പരിചയപ്പെടുത്തിയത്. താക്കോൽ സൂക്ഷിച്ചിരുന്നത് അയ്യരാണ്. അയ്യർക്ക് ഐടി മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും കണക്കുകൾ പരിശോധിക്കാൻ ശിവശങ്കർ അനുമതി നൽകിയിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് ഈയിനത്തിൽ അയ്യർക്കു ലഭിച്ചിരുന്നത്. അയ്യർ പലതവണ ലോക്കർ തുറന്ന് പണം കൈകാര്യം ചെയ്തതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ അദ്ദേഹം പണം കൊടുത്തുവിടുകയായിരുന്നു. സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് അയ്യരുടെ മൊഴിയെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

യു.എ.ഇ. കോൺസുൽ ജനറലിനു നൽകിയ കമ്മിഷൻ അദ്ദേഹം തനിക്കു നൽകുകയാണു ചെയ്തതെന്നു സ്വപ്ന ആവർത്തിച്ചു. ഇതു വാസ്തവമല്ലെന്നും കേസിൽനിന്നു രക്ഷപ്പെടാനായി കോൺസുൽ ജനറലിന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും ഇ.ഡി. കരുതുന്നു. യൂണിടാക്ക് ആർക്കു കമ്മിഷൻ കൊടുത്തുവെന്നതിനു തെളിവില്ല. വിവാഹസമ്മാനമായി ലഭിച്ചെന്നു പറയുന്ന അഞ്ചു കിലോ സ്വർണം കള്ളക്കടത്തുവഴി എത്തിച്ചതാണ്. സ്വർണക്കട്ടികൾ കൊടുവള്ളിയിലെ സ്വർണക്കച്ചവടക്കാർ വഴി ആഭരണമാക്കുകയായിരുന്നു. തന്റെ കൈവശം ഒരു കിലോ സ്വർണം മാത്രമേയുള്ളൂവെന്നാണ് ഇ.ഡിയോടു സ്വപ്ന പറഞ്ഞത്. അതിനും തെളിവില്ല. എല്ലാം അനധികൃത സമ്പാദ്യമാണെന്നും സ്വപ്നയ്ക്കു ഹവാല ഇടപാടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലാണ് ഓരോ ഇടപാടിനു പിന്നിലെന്നും ഇ.ഡി. കരുതുന്നു. ഇതിന് പിന്നിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ അഴിമതി സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. അതേസമയം സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങിയത് ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയോടെയെന്ന് അന്വേഷകർ സംശയിക്കുന്നു. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കായി റെഡ് ക്രെസന്റ് കൈമാറിയ തുകയിൽ ഒരു ഭാഗമാണ് ഡോളറാക്കി വാങ്ങിയതെന്നാണ് വിവരം.

ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് ബാങ്കിന്റെ ആഭ്യന്തര പരിശോധനയിൽ വ്യക്തമായി. ജീവനക്കാർ വഴി രൂപയായി നൽകിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വഴിയാണോയെന്നു സംശയമുണ്ട്.