കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിന് ഏറ്റവും തിരിച്ചടിയുണ്ടാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. ഈ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ വടകര ലോക്‌സഭാ മണ്ഡലത്തിൽ തുടർച്ചയായി സിപിഎമ്മിന് തിരിച്ചടികൾ നേരിടേണ്ടി വന്നു. എന്നാൽ, കാലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സിപിഎമ്മുകാർ വെട്ടിയരിഞ്ഞ ടി പി ചന്ദ്രശേഖരൻ കേരള രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മൂലം ടി പി വധം സജീനമായി ചർച്ചയാകും. അടുത്താകാലത്ത് വിഷയം ചർച്ചയായത് കെ കെ രമയെ അധിക്ഷേപിച്ചുള്ള എം എം മണിയുടെ നിയമസഭയിലെ പ്രസംഗത്തിന്റെ പേരിലായിരുന്നു.

എന്നാൽ, ഇപ്പോഴും ടി പി വധക്കേസിലെ ഗൂഢാലോചനയിൽ ഉന്നതർ ശിക്ഷിക്കപ്പെടാതെ പോയി എന്ന പൊതുവികാരവും കേരളത്തിൽ നിലനിൽക്കുന്നു. ഇതിന് കാരണം രാഷ്ട്രീയ കേന്ദ്രങ്ങൾ തമ്മിലുണ്ടാ തമ്മിലടിയാണെന്നാണ് പൊതുവിൽ ഉയരുന്ന വികാരം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ടി പി കേസ് ചർച്ചയാകുകയാണ്. ടി പി വധക്കേസിലെ ഉന്നത ഗൂഢാലോചന സിബിഐ അന്വേഷണിക്കാതെ പോയതിന് കാരണം സിപിഎം- ബിജെപി ഒത്തു തീർപ്പാണെന്നാണ് ഉയരുന്ന വികാരം.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം വാരിക്കോരി പരോൾ അനുവദിച്ചെന്ന് വിവരാവകാശ രേഖ പുറത്തുവരുമ്പോവാണ് ഈ ഗൂഢാലോചനാ വിഷയവും ചർച്ചയാകുന്നത്. കെ.സി രാമചന്ദ്രന് 924 ദിവസമാണ് പരോൾ നൽകിയത്. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് 2016 ന് ശേഷം വാരിക്കോരി പരോൾ നൽകി. കണ്ണൂർ ജയിലിൽ കഴിയുന്ന കെ.സി രാചമന്ദ്രൻ 924 ദിവസവും പരോളിൽ പുറത്തായിരുന്നു . മനോജൻ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോൾ കിട്ടി

ഗൂഢാലോചന,ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തത്. കൊഫേ പോസ പ്രതി ഫായിസിന് ടിപി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം കണ്ടെത്തി. സാമ്പത്തിക സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇത് പരിഗണിച്ച് യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.

എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നിൽ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം. ടിപി കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടെ കേസിലെ കോടതി ഉത്തരവ് അടക്കം ഏറെ നിർണായകമാകും. ടിപി വധ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി വന്നാൽ അത് സിപിഎമ്മിന് ചരിത്രത്തിലേറ്റവും വലിയ തലവേദനയായി മാറും. കാരണം ഇപ്പോഴത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മുതൽ മേൽപ്പോട്ടാണ് ഈ ഗൂഢാലോചന അന്വേഷണം പോകുന്നത്.

ടിപിയെ വധിക്കാൻ ഉത്തരവിട്ടത് കേരളാ പൊലീസിന്റെ കണക്കിൽ പി.മോഹനൻ മാസ്റ്ററാണ്. ടിപിയെ വധിക്കാൻ സിപിഎമ്മിന്റെ എക്കാലത്തെയും വലിയ ക്രിമിനൽ സംഘത്തെ നിയോഗിക്കും മുൻപ് കുഞ്ഞനന്തൻ ടിപിയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചത് പി.മോഹനൻ മാസ്റ്ററോടാണ്. മോഹനൻ മാസ്റ്ററുടെ അംഗീകാരം കിട്ടിയതിനു ശേഷമാണ് കൊടി സുനി അടക്കമുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘത്തെ കുഞ്ഞനന്തൻ മാസ്റ്റർ ടിപി വധത്തിനു ഏർപ്പെടാക്കുന്നത്. ടിപി വധത്തിലെ പ്രതി സ്ഥാനത്ത് നിന്ന് മോഹനൻ മാസ്റ്ററെ ഒഴിവാക്കുമ്പോൾ വിധി ന്യായത്തിൽ ജഡ്ജി പറഞ്ഞത് വെറും സംശയത്തിന്റെ ആനുകൂല്യം മാത്രം നൽകിയാണ് മോഹനൻ മാസ്റ്ററെ കുറ്റവിമുക്തൻ ആക്കുന്നത് എന്നാണ്.

വധഗൂഢാലോചനയിൽ സിബിഐ അന്വേഷണം വന്നാൽ ആദ്യം മാഞ്ഞുപോവുക ഈ സംശയത്തിന്റെ ആനുകൂല്യമാകും. ടിപി വധത്തിൽ പ്രതിചേർക്കപ്പെട്ട ജയിലിൽ കഴിഞ്ഞ നേതാവ് കൂടിയാണ് മോഹനൻ മാസ്റ്റർ എന്നത് സിപിഎമ്മിന് വിസ്മരിക്കാൻ സാധിക്കുകയുമില്ല.ലാവലിൻ, ടിപി വധ ഗൂഢാലോചന എന്നീ കേസുകൾ മാറ്റി നിർത്തിയാൽ സിബിഐയും സിപിഎമ്മും നേർക്ക് നേർക്ക് വരുന്നത് ഇത്രയും കേസുകളിലാണ്.