തൃശൂർ: ടിക്ക് ടോക്കിലും ഇൻസ്റ്റാ ഗ്രാമിലും താരമായിരുന്ന യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായി. അമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത്പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) ആണ് അറസ്റ്റിലായത്. 17 കാരിയായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾക്കെതിരെ 17കാരിയുടെ മാതാപിതാക്കൾ പരാതി നൽകുന്നത്. ആറുമാസം മുൻപാണ് പ്ലസ്ടു കഴിഞ്ഞ് നൽക്കുകയായിരുന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴിയാണ് വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോൺ നമ്പർ കൈമാറുകയുമായിരുന്നു.

ഇരുവരും പ്രണയത്തിലായതോടെ ല സ്ഥലങ്ങളിലും ഇയാൾ പെൺകുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത്. വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്തത്. ഇതിനിടയിൽ മെയ്മാസത്തിൽ പെൺകുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗർഭിണിയാണെന്നറിയുന്നത്.

ആശുപത്രി അധികൃതർ വിവരം പൊലീസിലും ചൈൽഡ്ലൈനിലും അറിയച്ചു. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ എം.കെ മുരളി സംഭവത്തിൽ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ വിഘ്നേഷ് ഒളിവിൽ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് എസ്‌ഐ ഉദയകുമാർ, സി.പി.ഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുമായി ഇയാൾ കറങ്ങി നടന്ന ബൈക്ക് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വീഡിയോ ഗ്രാഫറായ വിഘ്നേഷ് ടിക്ക് ടോക്കിലാണ് അമ്പിളി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി മുത്തു മണിയേ എന്ന് വിളിച്ചു കൊണ്ട് നിരാശാ കാമുകന്റെ വേഷത്തിൽ എത്തിയത്. നിരവധിപേർ ഇയാൾക്ക് ഫോളോവേഴ്സുമുണ്ടായിരുന്നു. ഈ സമയത്താണ് യൂട്യൂബിലെ റോസ്റ്റിങ് താരം അർജുൻ അമ്പിളിയെ കരച്ചിലോളീ എന്ന് ട്രോളിക്കൊണ്ട് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ അമ്പിളിയും അർജുനും ചർച്ചാവിഷയമായി.

അർജുനെതിരെ ട്രോളിക്കൊണ്ട് അമ്പിളിയും ടിക് ടോക് ചെയ്തതോടെ ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അർജുന്റെ റോസ്റ്റിങ്ങിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഇയാൾ രംഗത്ത് വരികയും വലിയ പിൻതുണയും വിമർശനങ്ങളും ഉയരുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇയാൾക്ക് ഫാൻസ് അസോസിയേഷൻ പോലുമുണ്ട്. ഇപ്പോൾ പീഡനക്കേസിൽ അറസ്റ്റിലായതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

പെൺകുട്ടികളാണ് ഇയാളുടെ ഫോളേവേഴ്സിൽ കൂടുതലും. അതിനാൽ പൊലീസ് മറ്റു പെൺകുട്ടികൾ ഇയാളുടെ ചതിയിൽപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനാൽ ഇയാൾക്കെതിരെ എന്തെങ്കിലും പരാതി ഉള്ളവർ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവിൽ കഴിയാൻ സഹായിച്ചവരെയും പൊലീസ് തേടുന്നുണ്ട്.

പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.