കൊൽക്കത്ത: നാരദക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബംഗാളിൽ പോര് മുറുകുന്നു.തങ്ങൾക്കെതിരെ ബിജെപി പ്രയോഗിച്ച ആയുധം തിരിച്ചുപയോഗിക്കാനൊരുങ്ങുകയാണ് തൃണമൂൽ.ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാരദ കേസ് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിജെപി നേതാക്കൾ മറച്ചുവെച്ചതായി തൃണമൂൽ നേതൃത്വം ആരോപിച്ചു.നന്ദീഗ്രാമിൽ മത്സരിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി കേസ് നമ്പർ മാത്രമെ സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ളു.

മറ്റൊരു തൃണമൂൽ നേതാവ് മുകുൾ റോയ് നാരദ കേസിനെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിക്കും തൃണമൂൽ ആലോചിക്കുന്നുണ്ട്. അതേസമയം നാരദാ കേസിൽ ഉൾപ്പെട്ട തൃണമൂൽ നേതാക്കളെല്ലാം കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.

നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാക്കൾക്ക് സിബിഐ കോടതി നൽകിയ ഇവരുടെ ജാമ്യം തിങ്കളാഴ്ച രാത്രി കേസ് പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലുപേരുടെയും ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ ആദ്യം ആലോചിച്ചെങ്കിലും ജാമ്യം സംബന്ധിച്ച ഹൈക്കോടതി തീരുമാനത്തിന് ശേഷം മതി അതെന്നാണ് തൃണമൂൽ തീരുമാനം.

തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ സിബിഐ ഓഫീസിലെത്തി മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധിക്കുകയും സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്ത സംഭവത്തിൽഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.