കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ തയ്ക്വാൻഡോ പരിശീലകൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. പാലാ കാനാട്ടുപാറ മംഗലംകുന്നേൽ ഇമ്മാനുവൽ,ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് എന്നിവരെയാണ് കട്ടപ്പന എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നുമാണ് ഇവർ അറസ്റ്റിലായത്.തിരുവനന്തപുരം, തമിഴ്‌നാട് എന്നിവിടങ്ങളിൽ എത്തിച്ച് ഇമ്മാനുവൽ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.

ഇമ്മാനുവൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമാക്കി മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിദ്യാർത്ഥിയുമായി നടത്തിയ കൗൺസലിങ്ങിലാണ് പീഡനത്തിന്റെ വിവരം പുറത്ത് വരുന്നത്. തയ്ക്വാൻഡോ പരിശീലകനായ പോളിന്റെ ശിക്ഷണത്തിൽ ഒരു വർഷത്തോളം പെൺകുട്ടി പരിശീലനം നടത്തിയിരുന്നു. അക്കാലയളവിൽ മത്സരങ്ങൾക്കായി കൊണ്ടുപോയപ്പോൾ പോൾ ഉപദ്രവിച്ചെന്ന് പെൺകുട്ടി വ്യക്തമാക്കി.

എസ്ഐമാരായ ബിനു ലാൽ, സാബു തോമസ്, ടി.എ.ഡേവിസ്, ഡബ്ല്യുസിപിഒ ജോളി ജോസഫ്, സിപിഒമാരായ സിയാദ്, സബിൻ കുമാർ, എബിൻ ജോസ്, പ്രശാന്ത് മാത്യു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.