കണ്ണൂർ: നാലുവയലിൽ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. ഹിദായത്ത് വീട്ടിൽ ഫാത്തിമയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മരിച്ചത്. കുട്ടിയുടെ പിതാവ് അബ്ദുൽ സത്താർ, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇമാം ഉവൈസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുട്ടിയുടെ പിതാവ് അബ്ദുൾ സത്താറിന്റെ പേരിൽ ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

ഇരുവരെയും ഇന്നലെ വൈകിട്ട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. കുട്ടിക്ക് മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകിയെന്ന് ഇവർ പറഞ്ഞതായി സിറ്റി പൊലിസ് കമ്മിഷ്ണർ ആർ. ഇളങ്കോ അറിയിച്ചു.

മൂന്നു ദിവസമായി പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ബാലികയെന്നും മന്ത്രവാദ ചികിത്സ മാത്രം നൽകിയതാണ് ആരോഗ്യനില വഷളാക്കിയതെന്നുമുള്ള പിതൃസഹോദരന്റെ പരാതിയിലാണു പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പനിയും ശ്വാസംമുട്ടലും കലശലായതിനെതുടർന്നു താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മന്ത്രവാദ ചികിത്സയാണ് കുട്ടിക്ക് നൽകിയതെന്നും നേരത്തെയും ഈ കുടുംബത്തിൽ അഞ്ചോളം പേർ സമാന രീതിയിൽ മരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബാംഗം കൂടിയായ സിറാജ് പടിക്കൽ വ്യക്തമാക്കിയിരുന്നു. ഇതും വിശദമായ അന്വേഷിക്കാൻാണ് പൊലീസ് ഒരുങ്ങുന്നത്.

പനി പിടിച്ച് അവശയായ കുട്ടിക്കു മർദനം

പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. പൊലീസിൽനിന്നും ജില്ലാ കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയതായി കമ്മിഷൻ അറയിച്ചു.