ചിറയിൻകീഴ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം പാച്ചല്ലൂർ പനവിള വീട്ടിൽ റിയാസ് (24) പാച്ചല്ലൂർ പനത്തുറ പള്ളിനട വീട്ടിൽ രാഹുൽ (24 ) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പെരുങ്ങുഴിയിൽ നടന്ന പൊലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവർ.

ചിറയിൻകീഴ് പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പിടിയിലായവരിൽനിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്.

ഇവർ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് അതിർത്തിയിലെ ഗ്രാമങ്ങളിൽനിന്ന് ശേഖരിച്ച കഞ്ചാവാണ് ചില്ലറ വിൽപ്പനക്കായി ചിറയിൻകീഴ് എത്തിച്ചത്. ഇതിന് മുമ്പും ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞു.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്‌പി ഡി.എസ്.സുനീഷ് ബാബു, നാർകോട്ടിക്ക് സെൽ ഡിവൈ.എസ്‌പി വി എസ്. ധിനരാജ് എന്നിവരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷ്, സബ്ബ് ഇൻസ്പെക്ടർ വി എസ്സ്. വിനീഷ് എഎസ്ഐ ഷജീർ സി.പി.ഒ അരുൺ, റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എഎസ്ഐ ബി. ദിലീപ് , ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.