ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു 1.20 കോടി രൂപയുടെ നഷ്ടപരിഹാരം. ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41) നാണ് 6 ലക്ഷം ദിർഹം (1 കോടി 20 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധിച്ചത്. ഒരു വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് റിജാസിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.

2020 ജനുവരി 12 ന് അൽ ഐൻ അബുദാബി റോഡിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 5000 ദിർഹംസ് പിഴ വിധിച്ച് വിട്ടഴച്ചു.

തുടർന്ന് വാഹനാപകടത്തിൽ ഗുരുതര പരിക്കുകളേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി റിജാസിന്റെ സഹോദരി ഭർത്താവായ തിരുവനന്തപുരം കണിയാപുരം സ്വദേശിയും അൽഐനിലെ ഇത്തിസലാത്തിൽ ജോലി ചെയ്തു വരുന്ന ഇബ്രാഹിം കിഫയും, സഹോദരനും ആലപ്പുഴ ത്രിക്കുന്നപുഴ സ്വദേശിയുമായ റിജാം മുഹമ്മദ് കുഞ്ഞ് എന്നിവർ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു.

ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ദുബൈ കോടതിയിൽ സിവിൽ കേസ് സമർപ്പിച്ചു. ദുബായ് രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ശക്തമായ രേഖകളുമായാണ് റിജാസിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

കേസ് കോടതിയിൽ എത്തിയപ്പോൾ റിജാസിന് പറ്റിയ പരിക്കുകൾ മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ഥിരീകരിച്ചിട്ടില്ലെന്നും ഏറ്റവും പുതിയമെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് റിജാസ് നൽകിയ പരാതി തള്ളണമെന്നുമാണ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ റിജാസിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ റിജാസ് നഷ്ടപരിഹാരത്തിന് അർഹനാണെന്നും കോടതി കണ്ടെത്തി.

തുടർന്ന് ഇരുവരുടെയും വാദം സൂക്ഷ്മമായി പരിശോധിച്ച കോടതി റിജാസിന് പറ്റിയ പരിക്കുകൾ മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ഥിരീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് റിജാസ് നൽകിയ പരാതി തള്ളിക്കളയണമെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം ശെരിയല്ലെന്നും 128/ 2008 എന്ന മറ്റൊരു കേസിലെ അപ്പീൽ വിധി പ്രകാരം ഒരു പ്രശ്‌നത്തിൽ ഒരു മെഡിക്കൽ റിപ്പോർട്ടോ അല്ലെങ്കിൽ ഒരു അക്കൗണ്ട് എക്‌സ്‌പെർട്ട് റിപ്പോർട്ടോ സമർപ്പിച്ചാൽ മറ്റൊരു റിപ്പോർട്ടിന്റെ ആവശ്യം ഇല്ലെന്നും പരിക്കുകൾ വിലയിരുത്താൻ നിലവിൽ റിജാസിന്റെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മാത്രം മതിയെന്ന് കണ്ടെത്തുകയും ഇൻഷുറൻസ് കമ്പനിയുടെ വാദം പൂർണ്ണമായും തള്ളുകയും ചെയ്തു.

റിജാസിന്റെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിന്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തിൽ റിജാസിന് 6 ലക്ഷം യുഎഇ ദിർഹം അതായത് 1 കോടി 20 ലക്ഷം ഇന്ത്യൻ രൂപയും അതിന്റെ ഒമ്പത് ശതമാനം നിയമപരമായ ഗുണവും നൽകാൻ കോടതി ഉത്തരവിട്ടു.