തിരുവനന്തപുരം: പേരിൽ കൊട്ടിക്കലാശമില്ലെങ്കിലും തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന നിമിഷങ്ങളിൽ റോഡ്‌ഷോ അക്ഷരാർത്ഥത്തിൽ കൊട്ടിക്കലാശ പ്രതീതിയുണർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണം ലംഘിച്ച് കൊട്ടിക്കലാശവും നടന്നു.തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വെള്ളനാട് മേഖലകളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. കൊട്ടിക്കലാശം പാടില്ലെന്ന നിർദ്ദേശം ലംഘിച്ച് ഇടത്-വലത് പ്രവർത്തകർ ബൈക്ക് റാലിയും നടത്തി.

സമാപനത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷവുമുണ്ടായി. കൊല്ലം അഞ്ചൽ കരിക്കോട്ട് എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. ചടയമംഗലം മണ്ഡലത്തിലാണ് കരിക്കോട് പ്രദേശം ഉൾപ്പെടുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാനവേളയിൽ യു.ഡി.എഫ്.- എൽ.ഡി.എഫ്. പ്രവർത്തകർ രണ്ടിടത്തായി നിൽക്കുകയായിരുന്നു. അതിനിടെ ഇരുസംഘവും ഒരുമിച്ച് വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പിന്നീട് ഇത് സംഘർഷത്തിൽ കലാശിച്ചു. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇടുക്കി ചെറുതോണിയിലും എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലീസും ദ്രുതകർമസേനയും ചേർന്ന് പ്രവർത്തകരെ പിരിച്ചുവിട്ടു. എന്നാൽ പരസ്യപ്രചാരണം അവസാനിച്ച് ഏഴുമണിക്ക് ശേഷം യു.ഡി.എഫ്. പ്രവർത്തകർ ടൗണിലേക്ക് എത്തി. ഇതിനു പിന്നാലെ എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.