തിരുവനന്തപുരം: ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല സുപ്രീംകോടതിയുടെ പരിധിയിൽ ഇരിക്കുന്ന വിഷയമാണ്. അത്തരം ഒരു വിഷയത്തിൽ നിയമ നിർമ്മാണം നടത്തുന്നതിന് പരിമിതിയുണ്ടെന്നാണ് മുരളീധരൻ പറഞ്ഞത്. ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിർമ്മിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടത്തിയില്ലെന്ന ദേവസ്വം മന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെ മുരളീധരൻ.

സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നത് കടകംപള്ളിക്കറിയില്ലേ എന്ന് ചോദിച്ച മുരളീധരൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ജനങ്ങൾക്കറിയാമെന്നും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകം മറിഞ്ഞയാളാണ് കടകംപള്ളി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പാർട്ടി അംഗീകരിച്ചിട്ടുണ്ടോ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിർമ്മിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടത്തിയില്ലെന്നായിരുന്നു കടകംപള്ളിയുടെ ചോദ്യം. പത്തനംതിട്ടയിൽ ശബരിമല വിഷയം ഉയർത്തി പ്രസംഗിച്ച മോദി എന്തുകൊണ്ട് നിയമ നിർമ്മാണം നടത്തിയില്ലെന്ന് പറയണമായിരുന്നു എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ വിമർശനം.

അഞ്ച് തവണ ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രമാടത്തെ തന്റെ പ്രസംഗം ആരംഭിച്ചത്. യോഗത്തിൽ പങ്കെടുത്ത ബിജെപിക്കാരെ കൊണ്ടും മോദി ശരണം വിളിപ്പിച്ചു. ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച മോദി ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സർക്കാരുണ്ടെന്നത് വിശ്വാസിക്കാനാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന പ്രചരണത്തിലും മോദി വിശ്വാസ സംരക്ഷണം ഉന്നയിച്ചിരുന്നു. ശബരിമലയുടെ പേര് പറയാതെയായിരുന്നു അന്നത്തെ പരാമർശം.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേരളത്തിലെ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. വികസനമാതൃകകൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു. ക്ഷേത്രങ്ങൾ സംരക്ഷിക്കേണ്ട മന്ത്രിയാണ് ശബരിമലയിൽ ഭക്തരെ ലാത്തിക്കടിച്ചതിന്റെ ബുദ്ധികേന്ദ്രം.