വടകര: സിപിഎം പ്രാദേശിക നേതാക്കൾ ബലാൽസംഗം ചെയ്‌തെന്ന പരാതിയിൽ പരാതിക്കാരിയായ സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളായ സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയത്.

പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് യുവമോർച്ച അടക്കമുള്ള സംഘടനകൾ ഉയർത്തുന്ന ആരോപണം. എന്നാൽ പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുകയെന്നുമാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരെയും പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

മൂന്നു മാസം മുമ്പ് ആളില്ലാത്ത സമയം രാത്രി പതിനൊന്നോടെ വീടിന്റെ കതകു തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നു തവണകൂടി ഇത്തരത്തിൽ പീഡനം തുടർന്നുവെന്നും പിന്നീട് ഇയാൾ പറഞ്ഞറിഞ്ഞ് ഡിവൈഎഫ്‌ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നതോടെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്നാണ് വടകര പൊലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുപേരും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന യുവതി ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ ഇട്ടത്. പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേമയാക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി. ഇതിന് പാർട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് സൂചന. പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ പ്രശ്നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചർച്ചകൾ നടത്തുകയും നിരവധി ഓഫറുകൾ നൽകുകയും ചെയ്‌തെങ്കിലും യുവതി ഇതെല്ലാം നിരസിക്കുകയായിരുന്നു.