കൊച്ചി: മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി പിതൃ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മരണത്തിൽ തന്റെ സഹോദരനായ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും, മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഷിനു ആരോപിച്ചു.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഷിനു മോഹൻ ആവശ്യപ്പെട്ടു. സഹോദരൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണെന്നും അങ്ങനെ ഒരാൾ മകളെ കൊലപ്പെടുത്തി്‌ലെന്നുമാണ് ഷിനു മോഹൻ പറയുന്നത്.

പൂണെയിൽ സാമ്പത്തിക ബാധ്യതകളും,കേസുകളുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സനു മോഹന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ ചിലർ എത്തിയിരുന്നു. സനു പണം നൽകാനുള്ള ആളുകളായിരുന്നു അത്. ഫ്ളാറ്റിന് പുറത്ത് പോയാണ് അവർ സംസാരിച്ചത്. ഇക്കാര്യം സനുമോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ഷിനു വ്യക്തമാക്കി.

അതേസമയം ഭാര്യയുൾപ്പെടെയുള്ളവരെ കബളിപ്പിച്ച് 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷമാണ് സനു മോഹൻ ഒളിവിൽപ്പോയതെന്നാണ് സൂചന. ഈ പണം കൈയിലുള്ളതിനാൽ എടിഎം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ട. ഒളിവിൽ താമസിക്കാനും എളുപ്പമായി. പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നതും ഇതാണ്.സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. ഡി സിപിഐശ്വര്യ ഡോംഗ്‌റെ, തൃക്കാക്കര എ സി പി കെ ശ്രീകുമാർ, തൃക്കാക്കര സിഐ കെ. ധനപാലൻഎന്നിവരടങ്ങുന്ന സംഘം വൈകിട്ട് ഏറെ നേരം ഫ്‌ളാറ്റിൽ ചിലവഴിച്ചു. അയൽവാസികളുമായും സംസാരിച്ചു.

അതേസമയ സനു മോഹനു കേരളത്തിൽ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാൻ റജിസ്‌ട്രേഷൻ വകുപ്പിന്റെ സഹായം തേടി പൊലീസ്. പുണെയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായാണു വർഷങ്ങൾക്കു മുൻപു സനു കേരളത്തിലേക്കു തിരികെ എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സമീപകാലത്തോ നേരത്തെയോ സനുവിന്റെ പേരിൽ വസ്തു ക്രയവിക്രയം നടന്നിട്ടുണ്ടോയെന്നറിയാനാണ് ശ്രമം.

ഒളിവിൽ കഴിയുന്ന സനുവിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടാൻ കൂടിയാണ് അന്വേഷണം. വൈഗയുടെ മരണത്തെ തുടർന്നു നാടുവിട്ടെന്നു കരുതുന്ന സനുവിന്റെ കൈവശം അധികം പണമൊന്നുമില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പണത്തിനു വേണ്ടി സനു വിളിക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നു. സംശയമുള്ള മുഴുവൻ പേരുടെയും ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടും സനു ബന്ധപ്പെട്ടതിന്റെ തെളിവൊന്നും ലഭിച്ചില്ല.

വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഏതെങ്കിലും ബാങ്കിൽ പുതിയ അക്കൗണ്ട് തുറന്നു പണം നിക്ഷേപിച്ച ശേഷമാകും സനു മുങ്ങിയതെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു. ഒളിവിൽ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ചെലവിനുള്ള പണം എടിഎം കാർഡ് ഉപയോഗിച്ചു പിൻവലിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പുതുതലമുറയിലേതുൾപ്പെടെ എല്ലാ ബാങ്കുകളിലും സനുവിന്റെ ആധാർ നമ്പർ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്തിയില്ല.