വെള്ളരിക്കുണ്ട്: കൊറോണ നിയന്ത്രണങ്ങളെയും പൊലീസ് പരിശോധനകളെയും മറികടന്ന് ആംബുലൻസ് ഡ്രൈവറായ മകന്റെ ഭാര്യയുമായി നാട്ടിൽ നിന്നും കാണാതായ ഭർതൃപിതാവിനെയും യുവതിയെയും കണ്ടെത്തി. ചാലക്കുടി പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഇവർ പിടിയിലായത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്.

വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ജോസ് കുര്യന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്‌ഐ.പി. ബാബുമോൻ എ. എസ്‌ഐ. എം.ജെ ജോസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സദൻ, സീനിയർ വനിത സിവിൽ പൊലീസ് ഓഫീസർ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്. മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. ചാലക്കുടി പൊലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ സൈബർ സെൽ വഴി നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിൻസെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ ഭർത്താവിനൊപ്പം വിട്ട ശേഷമാണ് യുവതി വീട്ടുകാരാരുമറിയാതെ നാടുവിട്ടത്. വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതി യിൽ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്‌ഐ. പി. ബാബുമോൻ പയ്യന്നൂർ പൊലീസിന്റെ സഹായം തേടി.

പൊലീസ് പയ്യന്നൂരിലെ ലോഡ്ജുകളിൽ പരി ശാധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പയ്യന്നൂർ പഴയബസ് സ്റ്റാന്റിന് സമീപത്തെ അധികമാളുകൾ എത്തിപ്പെടാത്ത പഴയ ലോഡ്ജിൽ താമസിച്ച കമിതാക്കൾ പയ്യന്നൂരിലെ മൊബൈൽ കടയിൽ നിന്നും മറ്റൊരു മൊബൈൽ സിം കാർഡ് എടുത്ത ശേഷം ഇന്നലെ പുലർച്ചെ ഫസ്റ്റ് ബസിൽ ലോഡ്ജിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. നാല് ദിവസം ഇവർ പയ്യന്നൂരിൽ കഴിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് ബസ് യാത്രക്കിടെ പുതിയ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളി നടത്തിയതോടെയാണ് പൊലീസ് വലയിലായത്.

ചാലക്കുടിയിൽ ഉണ്ടന്ന് പൊലീസിന് കൃത്യമായി മനസ്സിലായതോടെ കൂടി കമിതാക്കൾ ബാംഗ്ലൂരിൽ ഉണ്ടെന്ന് തിരക്കഥ പൊലീസ് പടച്ചുവിട്ടു. ഇത് വാർത്തയായി പത്രമാധ്യമങ്ങളുടെ പുറത്തുവന്നപ്പോൾ തങ്ങൾ രക്ഷപ്പെട്ടു കരുതിയിരിക്കുമ്പോഴാണ് പൊലീസ് മുന്നിലെത്തുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുമായി ഭർത്താവിനൊപ്പം കഴിയുകയായിരുന്നു. പൊലീസ് പിടിയിലായ ഇവരെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും

കുടുംബ കലഹമാണ് ഭർതൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിൻസിന്റെ കുടുംബ വീട്ടിൽ ഇവർ താമസമാരംഭിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാൽ പ്രിൻസ് ഇവരെ തിരിച്ചുവിളിക്കാൻ തയ്യാറല്ലാത്തതു കാരണം വിൻസെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാൻ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു. തുടർന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു.