കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി.

നേരത്തെ സിനിമ രംഗത്തെ ചൂഷണങ്ങളെ പറ്റി പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം തികഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെയും ഡബ്ല്യു.സി.സി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമണത്തിനെ അതിജീവിച്ച നടി കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടി കത്തയച്ചത്.

കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതും സംവിധായകന്റെ ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമാണ് കത്തിൽ പറയുന്നത്. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നിൽ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തിൽ നടി കത്തിൽ പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കേസിൽ പ്രതിയായ നടൻ ദിലീപ് പരാതി നൽകിയിരുന്നു. കേസിൽ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർ അടക്കമുള്ളവർക്കെതിരെയാണ് ദിലീപ് പരാതി നൽകിയത്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

നേരത്തെ കേസിൽ തുടരന്വേഷണം വേണമെന്നും വിചാരണ നിർത്തിവെയ്ക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഹരജി ജനുവരി നാലിന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. അഡ്വക്കേറ്റ് വി.എൻ. അനിൽ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.

വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂർണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനർവിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർ രാജിവെക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് താൻ പൾസർ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പൾസർ സുനിയെ കണ്ടപ്പോൾ താൻ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാൽ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു. ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.