മുംബൈ: മുംബൈയിൽ യുവതിയെ ലിവിങ് ടുഗെദർ പാർട്ട്‌നർ ക്രൂരമായി കൊലപ്പെടുത്തി. 22കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മുംബൈ സ്വദേശിക്കാണ് ജീവിത പങ്കാളിയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. അവിനാശ് എന്ന യുവാവുമായുള്ള പ്രണയമായിരുന്നു യുവതിക്ക്. ഈ ബന്ധം തന്നെയാണ് അവരുടെ ജീവൻ എടുത്തതും.

ശനിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവതിയുടെ പങ്കാളിയെ അറസ്റ്റ് ചെയ്തു. നന്ദേത് ജില്ലയിൽ നിന്നുള്ള യുവതി പങ്കാളി അവിനാശ് രാജൂറിനൊപ്പമാണ് (25) താമസിച്ചിരുന്നത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. തന്നെ കൊല്ലാനായി അവിനാശ് പദ്ധതിയിടുന്നതായി അറിയില്ലായിരുന്നുവെന്ന് യുവതി മരണ മൊഴിയിൽ വ്യക്തമാക്കിയതായി ഡിവൈഎസ്‌പി അന്ന സാവനന്ത് വ്യക്തമാക്കി. അവിനാശ് തന്നെ ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും യുവതി മരണ മൊഴിയിൽ വ്യക്തമാക്കി. പിന്നീട് ദേഹത്തേക്ക് ആസിഡ് വലിച്ചെറിയുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കരച്ചിൽ കേട്ടെത്തിയ ഒരു ഫാമിന്റെ ഉടമയാണ് യുവതിയെ കണ്ടെത്തിയത്. പൊലീസ് ആംബുലൻസുമായി എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഞായറാഴ്ച ഉച്ചയോടെ യുവതി മരിച്ചതായും ഡിവൈഎസ്‌പി വ്യക്തമാക്കി.

പ്രധാന റോഡിൽ നിന്ന് 500-600 അടി അകലെയായാണ് യുവതിയെ കണ്ടെത്തിയതെന്നും ആസിഡും പെട്രോളും ക്യാനിലും ഒരു കുപ്പിയിലും കൊണ്ടുവന്നാണ് ആക്രമണം നടത്തിയതെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. രണ്ട് വർഷമായി അവിനാശും യുവതിയും ഒരുമിച്ച് ജീവിക്കുകയായിരുന്നു. പുണെയിലെ ഷിറൂരിലാണ് ഇവർ താമസിച്ചിരുന്നത്. മാതാപിതാക്കൾ മറ്റൊരാളുമായി യുവതിയുടെ വിവാഹം നടത്തിയിരുന്നു. ഇയാളെ ഉപേക്ഷിച്ചാണ് യുവതി അവിനാശിനോടൊപ്പം താമസിക്കാൻ തുടങ്ങിയത്.