പാലാ: പരീക്ഷയെഴുതുന്നതിന് പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാർന്ന നിലയിൽ വഴിയിൽ കണ്ടെത്തി. പാലയിലാണ് സംഭവം. വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനാണ്(26) വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ് ചോരവാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പ്രതി പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് 150 മീറ്റർ അകലെയായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയിൽ കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂർ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തിൽ ദുരൂഹതയുെണ്ടന്ന് പൊലീസ് പറഞ്ഞു. പാലാ സിഐ. സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. യുവതിയുടെ മൊഴി അടക്കം വീണ്ടും ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.