പത്തനംതിട്ട: ശബരിമല വിയഷത്തിൽ പിണറായി വിജയന് വേണ്ടി നവോഥാന മതിൽ പണിയാൻ പോയ ഹിന്ദു പാർലമെന്റുകാർക്ക് ബോധോദയം. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകാൻ നേതാക്കളുടെ തീരുമാനം. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഹിന്ദു പാർലമെന്റ് പിന്തുണ നൽകുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ല എന്നും അത് കേരളത്തിന്റെ ഭാവിക്ക് ദോഷം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. സിപിഎം നേതൃത്വം നൽകുന്ന ഭരണ തുടർച്ച വന്നാൽ ബംഗാൾ, ത്രിപുര അനുഭവം കേരളത്തിനും ഉണ്ടാകും. നവോത്ഥാന മതിൽ തീർത്ത് അന്നുതന്നെ ശബരിമലയിൽ യുവതികളെ കയറ്റി വിശ്വാസികളെ വഞ്ചിച്ച ഇടതുഭരണം വിശ്വാസികൾ ആഗ്രഹിക്കുന്നില്ല. ശബരിമല വിഷയത്തിൽ സിപി.എം ഇന്നും പഴയ നിലപാട് തുടരുകയാണ്.

ഇടതുഭരണം വരട്ടെ ഒപ്പം ഞങ്ങൾക്ക് കുറെ സീറ്റുകൾ കിട്ടിയാൽ മതി എന്ന ബിജെപി നയത്തോട് ഹിന്ദു പാർലമെന്റിന് എതിർപ്പാണ്. യു.ഡിഎഫ് തകർന്നാൽ കോൺഗ്രസുകാരെ വിലയ്ക്കെടുക്കാമെന്നും ബിജെപി ചിന്തിക്കുന്നു. അതുവഴി ഭാവിയിൽ ബിജെപിക്ക് പ്രതിപക്ഷമാകാം. പക്ഷേ യു ഡി.എഫ് തകർന്നാൽ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാവി അപകടത്തിലാകും. തകരുന്ന യുഡിഎഫിൽ നിന്നും മുസ്ലിംലീഗ് നേരെ എൽ ഡിഎഫിലേക്ക് പോകും. ഇതോടെ ഇടതുപക്ഷവും മുസ്ലിം ലീഗും ചേർന്ന് അടുത്ത കാൽനൂറ്റാണ്ട് ഇടത് തുടർ ഭരണം ഉണ്ടാകും.

കേരളം മറ്റൊരു കാശ്മീർ ആകുമെന്നതിലും സംശയമില്ല. ഗുരുവായൂരിൽ മാത്രം ഡിഎസ്ജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. പൂഞ്ഞാറിൽ പിസി ജോർജിനെയും പിന്തുണക്കുമെന്ന് ഹിന്ദു പാർലമെന്റ് സംസ്ഥാന സെക്രട്ടറി സിപി സുഗതൻ, സംസ്ഥാന ചെയർമാൻ കെകെ ഹരി, വൈസ് പ്രസിഡന്റ് എം ഇ പരമേശ്വരൻ, എൻ മോഹനൻ അമ്പലപ്പുഴ എന്നിവർ പറഞ്ഞു.