തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേരളത്തിൽ സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തുവരികയുണ്ടായി. ഇരുകൂട്ടരും തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ പരാതിയും നൽകി. ഇതിനിടെ അവസാന നിമിഷം മുഖ്യമന്ത്രിയുടെ വാക്കുകൾ ആഘോഷമാക്കി പ്രചരിപ്പിക്കുന്നതിനിടെ യുഡിഎഫ് പ്രവർത്തകർ മറ്റൊരു ട്വീറ്റുമായി രംഗത്തുവന്നു. അത് പിണറായിക്കുള്ള ബൂമറാങ്ങായി മാറുകയും ചെയ്തു.

ബിഹാർ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ ബിഹാറിൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കുവെച്ച ട്വീറ്റാണ് ഇടതു പ്രവർത്തകരെ തിരിഞ്ഞു കൊത്തുന്നുത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷൻ സ്വമേധയാ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നുമാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ഒക്ടോബർ 22ന് ട്വീറ്റ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ് എല്ലാവർക്കും കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തേണ്ടതെന്നും യെച്ചൂരി കുറിച്ചു.

കേരളത്തിൽ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വലിയ വിവാദമായതോടെയാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് 'കുത്തിപൊക്കിയത്'. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ്, ബിജെപി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് യു.ഡി.എഫ് അടക്കമുള്ള സംഘടനകൾ രാഷ്ട്രീയ ആയുധമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് പങ്കുവെക്കുന്നത്.

അതെ സമയം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് കാട്ടി കെ.സി ജോസഫ് എംഎ‍ൽഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി തുടർച്ചയായി പറയുന്നു. അതിന് പിന്നാലെ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പറയുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് ചികിത്സയുടെ ഭാഗമായ കാര്യങ്ങളാണെന്നും ചട്ടലംഘനമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പരാതി പരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.