കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തിൽ പുനരന്വേഷണം നടത്താൻ എസ്‌പി ഉത്തരവിട്ടു. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താൻ റൂറൽ എസ്‌പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല.

നരിക്കാട്ടേരി അബ്ദുൽ അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന തരത്തിൽ വീഡിയോ പ്രചരിച്ചത്. ആദ്യം ലോക്കൽ പൊലീസ് കേസന്വേഷിച്ചിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. പിന്നാലെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു. പൊലീസ് അന്വേഷണം ആത്മഹത്യയാണെന്ന നിഗമനത്തിനിടയിലാണ് വിദ്യാർത്ഥിയുടെ കുടുംബത്തിൽനിന്ന് വീഡിയോ പുറത്താവുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ പ്രതികളായ ബന്ധുക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടിനുമുമ്പിൽ തടിച്ചുകൂടി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാത്രിയിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നുച്ചയ്ക്കുശേഷം ബന്ധുക്കളെ ചോദ്യം ചെയ്തേക്കും.

2020 മെയ് 17നാണ് അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.

പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അസീസ്. അസീസിനെ അടിച്ച സഹോദരൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ അച്ഛൻ നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.