തിരുവല്ല: വീടാക്രമണ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുവേ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. നിരണം കൊമ്പങ്കേരി ആശാങ്കുടി പുതുവൽ വീട്ടിൽ സദന്റെ മകൻ സജൻ(28) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇയാളുടെ സഹോദരൻ സജിത്തി(26)നെ ഈ കേസിൽ റിമാൻഡ് ചെയ്തിരുന്നു.

നിരണം കൊമ്പങ്കേരി മാനാച്ചിറ വീട്ടിൽ രഘുവി(45)നെയാണ് സഹോദരങ്ങൾ ആക്രമിച്ചത്. ഏഴു മാസം മുമ്പാണ് ആക്രമണം നടന്നത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി കർശന നിർദ്ദേശം നൽകിയിരുന്നു. ഓപ്പറേഷൻ ട്രോജൻ എന്ന പേരിൽ ഇതിനായി പൊലീസിനെ നിയോഗിക്കുകയും ചെയ്തു. കഞ്ചാവ് വില്പന നടത്തുന്ന വിവരം പറഞ്ഞു പരത്തി എന്നാരോപിച്ച് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽപോയ സഹോദരന്മാരിൽ സജിത്ത് വ്യാഴാഴ്ച പിടിയിലാവുകയും വെള്ളിയാഴ്ച റിമാൻഡ് ചെയ്യുകയും ചെയ്തു. സജനെയും തൊട്ടുപിന്നാലെ ഇന്ന് രാവിലെ പിടികൂടി.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുമ്പോൾ മൂത്രമൊഴിക്കണമെന്ന് സജൻ ആവശ്യപ്പെട്ടു. ഒരു കൈയിൽ വിലങ്ങുമായി സജിത്തിനെ ഹരിദാസ് എന്ന പൊലീസുകാരനാണ് പുറത്തേക്ക് കൊണ്ടു പോയത്. ഈ സമയം ഹരിദാസിനെ ആക്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി. പുളിക്കീഴ്, എടത്വ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ഇൻസ്പെക്ടർ ഇഡി ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.