കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നും വ്യവസായ സംരംഭം തുടങ്ങാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിൽ പിടിയിലാകാനുള്ള ആറ് പേർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി നടക്കാവ് പൊലീസ് അറിയിച്ചു. സംഘത്തിന് നേതൃത്വം നൽകിയിരുന്നത് പൊലീസിന്റെ പിടിയിലായ നാൽപത്തിയാറുകാരി സിന്ധുവെന്ന യുവതിയായിരുന്നു.

പ്രവാസിയെ നിരന്തരം ഫോൺ ചെയ്ത് 59 ലക്ഷം രൂപ വാങ്ങിയെടുത്തത് സിന്ധുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ സിന്ധു കാരപ്പറമ്പിലെ ഫ്ളാറ്റിൽ താമസിച്ചാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. 2019 മുതൽ സിന്ധു പരാതിക്കാരനായ പ്രവാസിയെ നിരന്തരം ഫോൺ ചെയ്താണ് പണം തട്ടിയെടുത്തത്. രണ്ട് വർഷത്തിനിടയിൽ ഇത്തരത്തിൽ 59 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നാട്ടിൽ ഹോട്ടൽ, ബ്യൂട്ടിപാർലർ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാനെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.

എന്നാൽ പലപ്പോഴായി 59 ലക്ഷം രൂപ നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും സംരഭങ്ങൾ ഒന്നും തുടങ്ങാതിരുന്നതോടെ പ്രവാസി വ്യവസായി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് സിന്ധു കാരപ്പറമ്പിലുള്ള ഫ്ളാറ്റിലേക്ക് പ്രവാസിയെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇവിടെ വച്ചാണ് സിന്ധുവും സഹായികളും ബലം പ്രയോഗിച്ച് സിന്ധുവിനൊപ്പം നിർത്തി പ്രവാസി വ്യവസായിയുടെ ഫോട്ടോയെടുക്കുകയും അഞ്ച് പവൻ വരുന്ന സ്വർണ്ണ മാല ഊരിയെടുക്കുകയും ചെയ്തത്. ഇവിടെ വെച്ച് വ്യവസായിയെ മർദ്ദിക്കുകയും ചെയ്തു.

സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ഇനി പണം തിരികെ ആവശ്യപ്പെടുകയോ ചെയ്താൽ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങൾ കുടുംബത്തിലുള്ളവർക്ക് അയച്ചുകൊടുക്കുമെന്നും സമൂഹത്തിൽ മാന്യമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ സംഭവങ്ങൾ നടന്നത്. എന്നാൽ മാസങ്ങൾക്ക് ശേഷം സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പ്രവാസി വ്യവസായി നടക്കാവ് പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കണ്ണൂർ സ്വദേശിനിയും കാരപ്പറമ്പിലെ ഫ്ളാറ്റിൽ താമസിക്കുകയും ചെയ്യുന്ന ഒ സിന്ധു(46),പെരുമണ്ണ സ്വദേശി ഷനൂബ്(39), ഫാറൂക്ക് കോളേജ് സ്വദേശി എം ശരത്കുമാർ(27) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. സഹായികളായ ആറ് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സിന്ധിവിന്റെ നേതൃത്വത്തിൽ നേരത്തെയും ഹണിട്രാപ് മാതൃകയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.