കൊല്ലം: കടയ്ക്കാവൂരിൽ പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമർദ്ദനം. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടു വീട്ടിൽ നാസറാണ് കുഞ്ഞിനെ

ക്രൂരമായി മർദ്ദിച്ചത്. നാഭിയിൽ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയനാക്കി. അബന്ധുവീട്ടിൽ പോയതിനായിരുന്നു മർദ്ദനം. കുഞ്ഞിനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

പറഞ്ഞാൽ കേട്ടിട്ടില്ലെങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മർദ്ദനം. ഞാനാണ് ഇവനെ ഉണ്ടാക്കിയതെന്നും തടയാൻ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു. ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയിൽ കാണാം. അതിനിടെ പകർത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാൾ പറയുകയും ചെയ്യുന്നു.

അടിക്കല്ലേ വാപ്പാ എന്ന് മകൻ കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തട്ടിമാറ്റി ഇയാൾ കുട്ടിയെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.

അർധസഹോദരനുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു മർദനം. എല്ലാവരും മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൽ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.