ചെറുവത്തൂർ (കാസർകോട്): ചെറുവത്തൂർ ഗ്രാമത്തെ നടുക്കിയ പിതാവിന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളാണെന്ന് നാട്ടുകാർ.ബുധനാഴ്‌ച്ച പുലർച്ചയോടെയാണ് ഓട്ടോ ഡ്രൈവർ പിലിക്കോട് മടിവയലിലെ കെ.ആർ.രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വർഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപാണ് രുകേഷ് ഭാര്യ വീട്ടിൽ നിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടിൽ എത്തിയത്.

കഴിഞ്ഞ ദിവസം മകൾ വൈദേഹിയുടെ പിറന്നാൾ ആഘോഷിച്ച് വൈകിട്ട് കുട്ടികളുമായി മടിവയലിലെ വീട്ടിൽ നിന്നു ഇറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടർന്ന് അനുജൻ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കായി പുതുതായി പണിയുന്ന വീട്ടിലാണ് മൂന്നുപേരുടെയും മൃതദ്ദേഹം കണ്ടെത്തിയത്.

ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം.നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.