തലശേരി: പുന്നോൽ ഹരിദാസന്റെ കൊലപാതകം ചൊലിസിന് സംഭവിച്ച വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. നേരത്തെ ഈ മേഖലയിൽ രാഷ്ട്രീയംഘർഷത്തിന് സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിട്ടും ജില്ലയിലെ പൊലിസിന് നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്.

തനിക്ക് വധഭീഷണി യുണ്ടെന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനും പുന്നോൽ താഴെ വയൽ കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസൻ ഒന്നരയാഴ്‌ച്ച മുൻപ് ന്യു മാഹി പൊലിസിൽ പരാതിയുമായി എത്തിയിരുന്നു'കുലോത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പെൺകുട്ടികളോട് അപമര്യദയായി പെരുമാറിയ രണ്ടു പേരെ ഹരിദാസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു പൂവാലന്മാരായത്.

ഇതിനെ തുടർന്ന് ക്ഷേത്രോത്സവത്തിനിടെ ആർ.എസ്.എസ് അനുകൂലികളായ ഇവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവം രാഷ്ട്രീയമായി ചിത്രീകരിക്കപ്പെട്ടത്. ഹരിദാസിന്റെ സഹോദരൻ സുരേന്ദ്രൻ പ്രദേശത്തെ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനും സിപിഎം ഈസ്റ്റ് ബ്രാഞ്ചംഗവുമാണ് പ്രദേശത്തെ സിപിഎം കുടുംബങ്ങളിലൊന്നാണ് ഹരിദാസന്റെത്. ഇതാണ് വിഷയം രാഷ്ട്രീയമായി മാറുകയും സിപിഎം അനുഭാവിയായ ഹരിദാസനെതിരെ ഭീഷണി ഉയരുവാനും കാരണമായത്.

ഹരിദാസനെ അപായപ്പെടുത്തുമെന്ന് പ്രദേശത്തെ ആർ.എസ്.എസ് അനുഭാവികളായ യുവാക്കൾ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് ഹരിദാസൻ ന്യു മാഹി പൊലിസിൽ പരാതിപ്പെട്ടത്. എന്നാൽ സുരക്ഷയൊരുക്കാനൊന്നും തങ്ങൾക്ക് കഴിയില്ല നോക്കീം കണ്ടും ജീവിച്ചോയെന്ന ഉപദേശമാണ് പൊലിസ് നൽകിയതെന്നാണ് ഉയരുന്ന വാദം. പിന്നീട് രാഷ്ട്രീയ ഇടപെടൽ ഉണ്ടായപ്പോൾ മാത്രമാണ് മറുവിഭാഗമാളുകള വിളിച്ചു പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പൊലിസ് തയ്യാറായത്.

വധഭീഷണി കേസെടുത്ത് കുറ്റാരോപിതരെ അറസ്റ്റു ചെയ്യാതെ നാട്ടു മധ്യസ്ഥം പോലെ ഒത്തുതീർപ്പാക്കാനാണ് പൊലിസ് ശ്രമിച്ചത്.എന്നാൽ ഇതു കൊണ്ടെന്നും പുന്നോലിലെ സംഘർഷത്തിന്റെ മഞ്ഞുരുകിയിരുന്നില്ല. എതിരാളികളുടെ പകമാറിയില്ലെന്ന് മനസ്സിലായ ഹരിദാസൻ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വീട്ടിൽ തന്നെ അടച്ചു പൂട്ടി കഴിഞ്ഞു. ഒടുവിൽ ഗതികെട്ട് മടുത്തപ്പോഴാണ് കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചയോടെ കടലിൽ പോയത്. എന്നാൽ ഈ വിവരം മണത്തറിഞ്ഞ എതിരാളികൾ കൊലക്കത്തിയുമായി ബൈക്കുകൾ ഒളിപ്പിച്ചു കരയിൽ കാത്തുനിൽക്കുകയായിരുന്നു.

വീടു നോക്കിയാൽ കാണുന്ന ദുരത്തായ സമയത്താണ് ഹരിദാസൻ ദാരുണമായി കൊല്ലപ്പെടുന്നത്. ഒരാളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായിട്ടും നേരത്തെ പരാതി ലഭിച്ചിട്ടും സംരക്ഷിക്കാൻ കഴിയാതെ പൊലിസ് സംവിധാനം വൻ പരാജയമായതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിപിഎം പ്രവർത്തകനായ ഹരിദാസൻ. പിണറായി ഭരിക്കുന്ന പൊലിസിൽ നിന്നും സ്വന്തം പാർട്ടി അനുഭാവികൾക്കു പോലും നീതി ലഭിക്കുന്നില്ലെന്ന ആരോപണം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാണ്.

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് അടക്കം ഏഴ് സംഘപരിവാർ പ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലറാണ് ലിജേഷ്.

ന്യൂമാഹി സിഐ ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. അക്രമി സംഘത്തിലെ ഒരാൾക്ക് സംഭവത്തിനിടയിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.