പാലക്കാട്: പാലക്കാട് യുവതിയെ പട്ടാപ്പകൽ തീകൊളുത്തി കൊല്ലാൻ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവാണ് ആക്രമണത്തിന് പിന്നിൽ. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭർത്താവ് ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നിൽ കീഴടങ്ങി.

ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യൻ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സിൽ കയറുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ദേഹത്തേക്ക് ഒഴിച്ചു. തുടർന്ന് തീ കൊളുത്താനായി ലൈറ്റർ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവർ ഇയാളെ തടഞ്ഞു.

അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോർട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാർ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടർന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.

ബാബുരാജും സരിതയും തമ്മിൽ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യൻ കോഴ്സിന് പഠിക്കുന്നതിലും ബാബുരാജിന് എതിർപ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.