കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്തു ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും ഹൈക്കോടതി പറഞ്ഞു.

വിചാരണ കോടതി നടപടിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രോസിക്യൂഷൻ കേസിന് അനുസൃതമായി സാക്ഷികളെ ഉണ്ടാക്കാനാണെന്നും സംശയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധമെന്ന് ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ സഹായിക്കുമെന്നും കോടതി ചോദിച്ചു.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരൊയ വെളിപ്പെടുത്തൽ സംബന്ധിച്ച് രഹസ്യമൊഴിയെടുക്കാൻ സംവിധായകൻ ബാലചന്ദ്ര കുമാറിന് സമൻസ് അയച്ചിരുന്നു. ജനുവരി 12നായിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

കേസിലെ ഒന്നാം പ്രതി സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിൽവെച്ച് കണ്ടുവെന്നുമടക്കമുള്ള സുപ്രധാന വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്. ഇനി ഒരു മജിസ്‌ട്രേറ്റ് കോടതിയെ, കോടതി ചുമതലപ്പെടുത്തും. തുടർനടപടികൾ ഉടൻ പൂർത്തിയാക്കാനാണ് നീക്കം.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നത്. ഡി.വൈ.എസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം നടക്കുക. കേസിൽ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് പൊലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ സംഘത്തിൽ ഉണ്ടാകും. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച തുടരന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്‌പിമാരായ കെ.എസ് സുദർശൻ എം.ജെ സോജൻ എന്നിവർ പുതിയ സംഘത്തിലുമുണ്ട്. നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടർ പി.എം ബൈജുവിനേയും ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

നടൻ ദിലീപിനേയും പൾസർ സുനിയേയും കൂടുതൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നൽകി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ആലുവയിലെ വി.ഐപി ആരെന്ന് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതിലെല്ലാം തന്നെ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.