മലപ്പുറം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനിയെ 7 പേർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് പീഡനത്തിനിരയായ പെൺകുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെ. ഒന്നിച്ചിരുന്ന് സംസാരിച്ച സമയം താൻ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറയുകയായിരുന്നു. ബന്ധു ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ തിരൂർ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മലപ്പുറത്തെ ഒരു സ്‌ക്കൂളിലെ ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനിയായ 14കാരിയാണ് പീഡനത്തിരയായത്. പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുകയും ചങ്ങാത്തം അരുതാത്ത ബന്ധത്തിലേക്ക് പോകുകയുമായിരുന്നു. കഞ്ചാവും മയക്കുമരുന്നും പെൺകുട്ടി യുവാക്കളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയും ചെയ്തു. ലഹരിക്ക് അടിമപ്പെട്ട പെൺകുട്ടിയെയാണ് യുവാക്കൾ ഉപയോഗിച്ചത്. പലപ്പോഴും രാത്രിയിൽ യുവാക്കൾ വീട്ടിലേക്ക് വരാൻ തുടങ്ങി. വീട്ടിലെ മുകൾ നിലയിലായിരുന്നു പെൺകുട്ടിയുടെ കിടപ്പു മുറി. രാത്രിയിൽ വീട്ടുകാർ ഉറങ്ങുമ്പോൾ വാതിൽ തുറന്നു കൊടുത്താണ് യുവാക്കളെ വീട്ടിൽ കയറ്റിയിരുന്നത്. മയക്കുമരുന്നു ലഭിക്കുമെന്നതായിരുന്നു പെൺകുട്ടിയെ പ്രലോഭിപ്പിച്ചത്. വീട്ടിലെത്തിയ യുവാക്കൾ പെൺകുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.

പീഡന വിവരം വീട്ടിൽ അറിഞ്ഞതോടെ പെൺകുട്ടിയെ മാതാവ് ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടിൽ വന്നു പോയിരുന്നവരുടെ വിവരം പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. മാതാവും ഇളയ സഹോദരനും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് താമസം. മാതാവ് പെൺകുട്ടിയുടെ അമ്മാവനോട് ഇക്കാര്യം പറയുകയും അമ്മാവനും ബന്ധുക്കളും ചേർന്ന് യുവാക്കളുടെ വീട്ടിൽ കയറി മർദ്ദിക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാത്ത യുവാക്കളുടെ മാതാപിതാക്കൾ പൊലീസിൽ മർദ്ദനത്തിനെതിരെ പരാതി നൽകിയതോടെയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി ചൈൽഡ്ലൈനിലെത്തിയത്. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ യുവാക്കൾ എല്ലാവരും ഒളിവിൽ പോകുകയായിരുന്നു.

7 യുവാക്കളും കൂട്ടം ചേർന്നല്ല പീഡനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർ തമ്മിൽ പരസ്പരം ബന്ധവുമില്ല. പെൺകുട്ടി ഓൺലൈൻ ക്ലാസ്സിനായി ഉപയോഗിച്ചിരുന്ന മൊബൈലിൽ നിന്നാണ് ഇൻസ്റ്റാഗ്രാം വഴി യുവാക്കളെ പരിചയപ്പെട്ടത്. പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തമാകുകയായിരുന്നു. പീഡനം നടത്തിയ യുവാക്കൾ എല്ലാവരും കർണ്ണാടകയിൽ പഠിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമാണ്. പൊലീസ് കേസെടുത്തു എന്ന വിവരം ലഭിച്ചതോടെ രണ്ടു പേർ എറണാകുളത്ത് ഒളിവിൽ പോയി. പൊലീസ് എറണാകുളത്തെത്തി കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് പേർ കർണ്ണാടകയിൽ ഒളിവിൽ കഴിയുന്ന വിവരം പൊലീസിനെ ലഭിച്ചു. ഇവരെ കണ്ടെത്തിയതായും ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

പെൺകുട്ടി ബന്ധുവിനോട് പീഡന വിവരം തുറന്നു പറഞ്ഞതിനാൽ മാത്രമാണ് വിവരം പുറത്തറിഞ്ഞത്. അല്ലെങ്കിൽ ഇക്കാര്യം ആരും അറിയില്ലായിരുന്നു. രാത്രി കാലങ്ങളിലായിരുന്നു പെൺകുട്ടി യുവാക്കളെ വിളിച്ചു വരുത്തിയിരുന്നത്. പെൺകുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകർ കൗൺസിലിങ്ങിന് വിധേയമാക്കി.